Thursday 31 May 2012

മരിച്ച ശേഷം ജീവിച്ചു, വീണ്ടും മരിച്ചു!‍


മരിച്ചുവെന്ന്‌ ആശുപത്രിയധികൃതര്‍ പ്രഖ്യാപിച്ച രണ്ടു വയസ്സുളള ആണ്‍കുട്ടി മണിക്കൂറുകള്‍ക്ക്‌ ശേഷം ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു! മയക്കത്തില്‍ നിന്ന്‌ ഉണര്‍ന്നതുപോലെ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്ന കുട്ടി പിതാവിനോട്‌ കുടിക്കാന്‍ അല്‍പ്പം വെളളം ചോദിച്ചു. എന്നാല്‍, വെളളം കൊണ്ടുവരുന്നത്‌ കാത്തുനില്‍ക്കാതെ അവന്‍ വീണ്ടും മരണത്തിന്റെ മടിത്തട്ടിലേക്ക്‌ മടങ്ങി! 
വടക്കന്‍ ബ്രസീലിലെ ബെലേമാണ്‌ കൗതുകവും അതോടൊപ്പം അടങ്ങാത്ത ദുഃഖവും സമ്മാനിക്കുന്ന സംഭവത്തിന്‌ വേദിയായത്‌. കെല്‍വിന്‍ സാന്റോസ്‌ എന്ന കുട്ടിയെ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വെളളിയാഴ്‌ച വൈകിട്ട്‌ 7:30 ഓടെ കുട്ടി മരിച്ചു എന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതി. മൃതദേഹം പ്ലാസ്‌റ്റിക്‌ ബാഗിലാക്കി ബന്ധുക്കള്‍ക്ക്‌ കൈമാറുകയും ചെയ്‌തു. 
വീട്ടിലെത്തിച്ച മൃതദേഹം മൂടിയില്ലാത്ത ഒരു ശവപ്പെട്ടിയിലേക്ക്‌ മാറ്റി. വെളളിയാഴ്‌ച രാത്രി മുഴുവന്‍ ബന്ധുക്കള്‍ അതിനു കാവലിരിക്കുകയും ചെയ്‌തു. എന്നാല്‍, ശനിയാഴ്‌ച ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന സമയത്തിന്‌ ഒരു മണിക്കൂര്‍ മുമ്പാണ്‌ എല്ലാവരെയും ഞെട്ടിപ്പിക്കുകയും സന്തോഷിപ്പിക്കുകയും പിന്നീട്‌ തീരാദുഃഖത്തിലേക്ക്‌ തള്ളിവിടുകയും ചെയ്‌ത സംഭവം അരങ്ങേറിയത്‌.
കെല്‍വിന്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു. തനിക്ക്‌ അല്‍പ്പം വെളളം തരുമോ എന്ന്‌ അച്‌ഛന്റെ പേരെടുത്ത്‌ ചോദിച്ചു! ദുഃഖാര്‍ത്തരായി നിന്ന മാതാപിതാക്കളും ബന്ധുക്കളുമെല്ലാം തങ്ങളുടെ കുട്ടി ജീവിതത്തിലേക്ക്‌ മടങ്ങിവന്നത്‌ കണ്ട്‌ സന്തോഷത്താല്‍ അലറി വിളിച്ചു. എന്നാല്‍, എല്ലാത്തിനും ക്ഷണികമായ ആയുസ്സ്‌ മാത്രമായിരുന്നു. കെല്‍വിന്‍ വീണ്ടും ശവപ്പെട്ടിയിലേക്ക്‌ വീണു, മരണത്തിന്റെ മടിത്തട്ടില്‍ നിത്യവിശ്രമത്തിനായി! 
സന്തോഷത്തളളലില്‍ നിമിഷ നേരത്തേക്ക്‌ പ്രജ്‌ഞയറ്റുപോയ കെല്‍വിന്റെ പിതാവ്‌ അന്റോണിയോ സാന്റോസ്‌ ഉടന്‍ തന്നെ മകനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കെല്‍വിനില്‍ ജീവന്റെ തുടിപ്പുകളൊന്നും അവശേഷിച്ചിട്ടില്ല എന്നായിരുന്നു ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. എന്തായാലും, മരിച്ചയാള്‍ വീണ്ടും ജീവിക്കുക അസാധ്യമായതിനാല്‍ മകന്‍ മരിക്കും മുമ്പേ മരിച്ചുവെന്ന്‌ വിധിയെഴുതിയ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്‌ അന്റോണിയോ.

No comments:

Post a Comment