Showing posts with label നാസ. Show all posts
Showing posts with label നാസ. Show all posts

Sunday, 9 September 2012

ഐ.എസ്.ആര്‍.ഒക്ക് സെഞ്ച്വറി; പി.എസ്.എല്‍.വി സി-21 വിക്ഷേപിച്ചു


ഐ.എസ്.ആര്‍.ഒക്ക് സെഞ്ച്വറി; പി.എസ്.എല്‍.വി സി-21 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: പി.എസ്.എല്‍.വി - സി 21 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആര്‍.ഒയുടെ നൂറാമത്തെ ദൗത്യമാണ് ഞായറാഴ്ച രാവിലെ 9.51 ന് വിജയംകണ്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു വിക്ഷേപണം.


വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമിയും വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു.

ഫ്രാന്‍സിന്റെ സ്‌പോട്ട് 6, ജപ്പാന്റെ പ്രോയിറ്റേരെസ് എന്നീ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി.സി - 21 ബഹിരാകാശത്ത് എത്തിച്ചത്. 1962ല്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതുവരെ 99 ബഹിരാകാശ ദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒ. നടത്തിയത്. അടുത്തവര്‍ഷം ചൊവ്വയിലേക്ക് ആളില്ലാവാഹനം അയയ്ക്കുന്നതിനും ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിടുന്നുണ്ട്. നാലുവര്‍ഷംമുമ്പ് ഐ.എസ്.ആര്‍.ഒ. നടത്തിയ ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള ഐ.എസ്.ആര്‍.ഒ.യുടെ അടുത്ത ദൗത്യം 2014 ലായിരിക്കും.
പി.എസ്.എല്‍.വി വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ ഉപഗ്രഹമാണ് 715 കിലോഗ്രാം ഭാരമുള്ള സ്‌പോട്ട് 6. ഭൗമ നിരീക്ഷണത്തിനുള്ള ഉപഗ്രഹമാണ് ഇത്. ജപ്പാന്‍ ഉപഗ്രഹമായ പ്രോയിറ്റെരെസിന് 15 കിലോഗ്രാം ഭാരമെയുള്ളു. പി.എസ്.എല്‍.വി റോക്കറ്റുകള്‍ ഇതുവരെ 53 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ ഇതിനകം 27 വിദേശ ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. 62 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ സ്വന്തമായി നിര്‍മ്മിച്ചിട്ടുണ്ട്.

Friday, 31 August 2012

25 ലക്ഷം ഭീമന്‍ തമോഗര്‍ത്തങ്ങള്‍; വന്‍കൊയ്ത്തുമായി നാസ ടെലസ്‌കോപ്പ്‌

വൈസ് ടെലസ്‌കോപ്പ്
പ്രപഞ്ചത്തില്‍ ഇത്രകാലവും അറിയപ്പെടാതിരുന്ന ലക്ഷക്കണക്കിന് അതിഭീമന്‍ തമോഗര്‍ത്തങ്ങളെയും ആയിരക്കണക്കിന് 'ചൂടന്‍ ഗാലക്‌സി'കളെയും നാസയുടെ ഒരു ബഹിരാകാശ ടെലസ്‌കോപ്പ് കണ്ടെത്തി. ഗാലക്‌സികളും തമോഗര്‍ത്തങ്ങളും രൂപപ്പെടുന്നതെങ്ങനെയെന്ന കാര്യം ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിത്.

ബഹിരാകാശധൂളീപടലങ്ങളാല്‍ സാധാരണ ടെലസ്‌കോപ്പുകളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരുന്ന ഭീമന്‍ തമോഗര്‍ത്തങ്ങളെയും ചൂടന്‍ ഗാലക്‌സികളെയും, നാസയുടെ 'വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വെ എക്‌സ്‌പ്ലോറര്‍' അഥവാ 'വൈസ്' (WISE) എന്ന ബഹിരാകാശ ടെലസ്‌കോപ്പാണ് തിരിച്ചറിഞ്ഞത്.

വൈസ് അതിന്റെ 'ഇന്‍ഫ്രാറെഡ് ദൃഷ്ടി'യുപയോഗിച്ചാണ് പൊടിപടലങ്ങള്‍ക്കുള്ളില്‍ നിന്ന് തമോഗര്‍ത്തകൊയ്ത്ത് നടത്തിയത്. ദൃശ്യപ്രകാശം വഴി വസ്തുക്കളെ നിരീക്ഷിക്കുന്ന സാധാരണ ടെലസ്‌കോപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, താപവികിരണങ്ങള്‍ അഥവാ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ വഴി നിരീക്ഷണം നടത്തുന്ന ടെലസ്‌കോപ്പാണ് വൈസ്.

2009 ഡിസംബര്‍ മുതല്‍ 2011 ഫിബ്രവരി വരെ വൈസ് നടത്തിയ ആകാശ സര്‍വ്വെയില്‍നിന്നാണ് ഗവേഷകര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. വൈസ് നടത്തിയ സര്‍വ്വെയുടെ പ്രാഥമികഫലങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്നിരുന്നു.

തമോഗര്‍ത്തകൊയ്ത്ത് : ക്വാസറുകള്‍ എന്നറിയപ്പെടുന്ന അതിഭീമന്‍ തമോഗര്‍ത്തങ്ങളാകാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിന് വസ്തുക്കളെ പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍ 'വൈസ്' സ്‌പേസ് ടെലക്‌സോപ്പ് തിരിച്ചറിഞ്ഞു. 


ഭീമന്‍ നക്ഷത്രങ്ങള്‍ ഇന്ധനം എരിഞ്ഞൊടുങ്ങി തമോഗര്‍ത്തങ്ങളായി പരിണമിക്കാറുണ്ട്. അതേസമയം, തുടര്‍ച്ചയായി ചുറ്റിനുംനിന്ന് ദ്രവ്യം ആവാഹിച്ചുകൊണ്ട് ഗാലക്‌സികളുടെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന അതിഭീമന്‍ തമോഗര്‍ത്തങ്ങളുമുണ്ട്. ക്വാസറുകള്‍ (quasars)എന്നാണ് അത്തരം ഭീമന്‍ തമോഗര്‍ത്തങ്ങളുടെ പേര്. പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ വസ്തുക്കളാണ് ക്വാസറുകള്‍.

നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥം (ആകാശഗംഗ) പരിഗണിക്കുക. ക്ഷീരപഥത്തിന്റെ മധ്യേ സ്ഥിതിചെയ്യുന്ന 'സാഗിറ്റാരിയസ് എ സ്റ്റാര്‍' (Sagittarius A*) എന്ന തമോഗര്‍ത്തത്തിന് സൂര്യനെ അപേക്ഷിച്ച് 40 ലക്ഷം മടങ്ങ് ദ്രവ്യമാനം (പിണ്ഡം) കൂടുതലാണ്. ഇത്തരം ഏതാണ്ട് 25 ലക്ഷം അതിഭീമന്‍ തമോഗര്‍ത്തങ്ങള്‍ അഥവാ ക്വാസറുകളെയാണ് വൈസ് ഇപ്പോള്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത് - നാസയുടെ വാര്‍ത്താക്കുറിപ്പ്പറയുന്നു.

വൈസ് കണ്ടെത്തിയ ക്വാസറുകളാകാന്‍ സാധ്യതയുള്ള വിദൂരവസ്തുക്കളെ, പസദേനയില്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (JPL)യിലെ ദാനിയേല്‍ സ്‌റ്റേണും കൂട്ടരും പുനപ്പരിശോധിക്കുകയുണ്ടായി. 'ന്യൂക്ലിയര്‍ സ്‌പെക്ട്രോസ്‌കോപ്പിക് ടെലക്‌സോപ്പ് അരേയ് ' (നസ്റ്റര്‍) എന്ന സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായമാണ് അതിന് അവര്‍ തേടിയത്.

'നസ്റ്റര്‍' ടെലസ്‌കോപ്പ് ഉപയോഗിച്ച് തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള എക്‌സ്‌റേ പരിശോധിച്ച് വൈസ് ടെലസ്‌കോപ്പിന്റെ കണ്ടെത്തല്‍ അവര്‍ സ്ഥിരീകരിച്ചതായി,'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന റിപ്പോര്‍ട്ട്പറയുന്നു.


മഞ്ഞവൃത്തനുള്ളിലെ വസ്തുക്കളാണ് തമോഗര്‍ത്തങ്ങള്‍


ലക്ഷക്കണക്കിന് ഭീമന്‍ തമോഗര്‍ത്തങ്ങളെ കൂടാതെ, ഇത്രകാലവും മറഞ്ഞിരുന്ന ആയിരത്തോളം 'ചൂടന്‍ ഗാലക്‌സി'കളെയും വൈസ് തിരിച്ചറിഞ്ഞു.

സൂര്യനെ അപേക്ഷിച്ച് ഏതാണ്ട് 100 ട്രില്യണ്‍ (ഒരു ട്രില്യണ്‍ = ഒരുലക്ഷം കോടി) മടങ്ങ് പ്രകാശതീവ്രതയുള്ള ഇത്തരം ഗാലക്‌സികള്‍ക്ക് ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ള വിളിപ്പേര് hot DOGs' എന്നാണ്! 'പൊടിയാല്‍ മറഞ്ഞിരിക്കുന്ന ചൂടന്‍ ഗാലക്‌സികള്‍' (hot 'dust-obscrued galaxies') എന്നതിന്റെ ചുരുക്കപ്പേരാണിത്.

പൊടിനിറഞ്ഞ് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ചൂടന്‍ ഗാലക്‌സികള്‍ വളരെ അപൂര്‍വമാണ്. മുഴുവന്‍ ആകാശവും ഇന്‍ഫ്രാറെഡ് ദൃഷ്ടികളാല്‍ സ്‌കാന്‍ ചെയ്യേണ്ടി വന്നു വൈസിന് ആയിരത്തോളം 'hot DOGs'നെ തിരിച്ചറിയാനെന്ന് ജെ.പി.എല്ലിലെ പീറ്റര്‍ ഈസെന്‍ഹാര്‍ഡ്ട് പറയുന്നു. ഇതുസംബന്ധിച്ച പ്രബന്ധത്തിന്റെ മുഖ്യ രചയിതാവാണ് ഈസെന്‍ഹാര്‍ഡ്ട്.

ഈ ചൂടന്‍ ഗാലക്‌സികളുമായി ബന്ധപ്പെട്ട് ഗവേഷകര്‍ നിരീക്ഷിച്ച മറ്റൊരു വിചിത്ര സംഗതി, നക്ഷത്രങ്ങളില്‍ വലിയൊരു പങ്കും പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ, ഗാലക്‌സി കേന്ദ്രത്തിലെ അതിഭീമന്‍ തമോഗര്‍ത്തം രൂപപ്പെടുന്നു എന്നതാണ്. 'കോഴിക്ക് മുമ്പേ മുട്ട എത്തുന്നു എന്നതുപോലെയാണിത്'-ഈസെന്‍ഹാര്‍ഡ്ട് പറയുന്നു.
(കടപ്പാട് : NASA/JPL-Caltech/UCLA, Mathrubhumi)

ചൊവ്വയുടെ പ്രതലഘടന പകര്‍ത്തി ക്യൂരിയോസിറ്റിയുടെ ടെലിഫോട്ടോ


വാഷിങ്ടണ്‍: :::; നാസയുടെ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്ന് 100എം.എം. ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചുള്ള ആദ്യ ചിത്രം അയച്ചു. ചൊവ്വയിലെ പ്രതലത്തിന്റെ പ്രത്യേകതകള്‍ അടയാളപ്പെടുത്തുന്നതാണ് ചിത്രം.
ക്യൂരിയോസിറ്റിയുടെ ലക്ഷ്യമായ 18000 അടി ഉയരമുള്ള മൗണ്ട് ഷാര്‍പ്പിന്റെ പനോരമ ചിത്രവും അയച്ചവയില്‍ ഉള്‍പ്പെടും.

മറ്റൊരു ഗ്രഹത്തില്‍ നിന്ന് ആദ്യ ശബ്ദരേഖയും ക്യൂരിയോസിറ്റി തിങ്കളാഴ്ച അയച്ചു. ചിത്രങ്ങള്‍ക്കും ശബ്ദരേഖയ്ക്കും ശേഷം പര്യവേക്ഷണത്തിന്റെ സങ്കീര്‍ണമായ ഘട്ടത്തിലേക്ക് കടക്കാനാണ് ചൊവ്വയുടെ ലാബോറട്ടറി എന്ന് വിശേഷിപ്പിക്കുന്ന ക്യൂരിയോസിറ്റിയുടെ അടുത്ത ദൗത്യം.

ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹൈഡ്രജന്റെയും ഹൈഡ്രോക്‌സില്‍ അടങ്ങിയ ധാതുക്കളുടെയും അളവ് പരിശോധിക്കാന്‍ 'ഡാന്‍ ഇന്‍സ്ട്രുമെന്‍റ്' പുറത്തെടുക്കുകയാവും ക്യൂരിയോസിറ്റിയുടെ അടുത്തഘട്ടം. ഗ്രഹത്തില്‍ മുമ്പ് വെള്ളം ഉണ്ടായിരുന്നോ എന്നറിയാന്‍ ഇതു സഹായിക്കും.

പാറയില്‍ നിന്ന് ലേസര്‍ ഉപയോഗിച്ച് നീരാവിയുണ്ടാക്കി രാസപരിശോധന നടത്താന്‍ 'ചെംകാം' എന്ന മറ്റൊരു ഉപകരണവും പുറത്തിറക്കാനുണ്ട്.

ചുരുക്കത്തില്‍ ശാസ്ത്രലോകത്തിന്റെ ജിജ്ഞാസ ശമിപ്പിക്കാനുള്ള വിവരങ്ങളായിരിക്കും ക്യൂരിയോസിറ്റി ഇനിയുള്ള ദിവസങ്ങളില്‍ പുറത്തുവിടുക. അതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞര്‍ .