Showing posts with label ഒളിംപിക്സിന്റെ ചരിത്രം. Show all posts
Showing posts with label ഒളിംപിക്സിന്റെ ചരിത്രം. Show all posts
Monday, 13 August 2012
Sunday, 5 August 2012
സൈന നേവാളിന് വെങ്കലം

വനിതാ സിംഗിള്‍സില്‍ കാലിനേറ്റ പരിക്ക്മൂലം രണ്ടാം ഗെയിമിന്റെ തുടക്കത്തിലാണ് ലോക രണ്ടാം നമ്പറായ സിന്‍ വാങ് പിന്‍വാങ്ങിയത്. കളിയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ ഒന്നാം ഗെയിം സ്വന്തമാക്കുകയും രണ്ടാം ഗെയിമില്‍ ഒരു പോയിന്റിന് ലീഡ് ചെയ്യുകയുമായിരുന്നു സിന്‍ വാങ്.
Saturday, 4 August 2012
അഭിമാനമായി വിജയകുമാറിന്റെ വെള്ളി

ലണ്ടന്‍ : നഷ്ടക്കണക്കുകള്‍ ഈറനണിയിച്ച കണ്ണുകള്‍ക്ക് മുന്നിലിതാ വെള്ളിവെളിച്ചം തൂകി ഒരു സ്വപ്‌നനേട്ടം. വിജയകുമാര്‍ എന്ന സൈനികനാണ് വെള്ളിമെഡല്‍ വെടിവച്ചു നേടി നൂറു കോടി ജനങ്ങളുടെ മാനം കാത്തത്. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. രണ്ടും ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നാരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ വെങ്കലം നേടിയിരുന്നു.പുരുഷന്മാരുടെ 25മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാറിന്റെ അസുലഭ നേട്ടം. നാലാമനായി ഫൈനലിലെത്തിയ വിജയകുമാര്‍ 30 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ വെള്ളി നേടുന്നത്. ആതന്‍സ് ഒളിമ്പിക്‌സില്‍ രാജ്യവര്‍ധന്‍സിങ് റാത്തോഡ് എന്ന സൈനികനാണ് ഇതിന് മുന്‍പ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ നേടിത്തന്നത്. ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യത്തെ വ്യക്തിഗത സ്വര്‍ണവും നേടിത്തന്നിരുന്നു.
ശരിക്കും വീറുറ്റ പ്രകടനം തന്നെയാണ് ഹിമാചല്‍പ്രദേശുകാരനായ വിജയകുമാര്‍ പുറത്തെടുത്തത്. 5, 4, 4, 3, 4, 4,4,2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോര്‍. അവസനാ വെടിയില്‍ രണ്ടെണ്ണം പാഴാവുകയും വിജയകുമറിന് കേവലം രണ്ടു പോയിന്റുമായി സംതൃപ്തിയേണ്ടിവരികയും ചെയ്തതോടെ ഇന്ത്യയുടെ മനസ്സൊന്ന് ആളിയതാണ്. ഈ പാഴ്‌വെടിയാണ് വിജയകുമാറിന് സ്വര്‍ണം നഷ്ടപ്പെടുത്തിയത്. എന്നാല്‍, ഇതിനകം തന്നെ വിജയ് വെള്ളി മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പുതിയ ലോക റെക്കോഡിട്ട ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി.
ചരിത്രം കുറിച്ച് ഇര്‍ഫാന്‍

ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തിന്‍െറ രാജവീഥിയിലൂടെ മലപ്പുറം അരീക്കോട് സ്വദേശി കെ.ടി ഇര്‍ഫാന്‍ നടത്തം ചരിത്രത്തിലേക്ക്്. മെഡല്‍ മോഹമൊന്നുമില്ലാതെ ലണ്ടനില്‍ നടക്കാനിറങ്ങിയ ഇര്‍ഫാന്‍ നാട്ടിലേക്ക് മടങ്ങുന്നത് പുതിയ ദേശീയ റെക്കോഡ് സ്വന്തം പേരിലെഴുതി. ഒളിമ്പിക്സ് ട്രാക്കിനെ പരിചയപ്പെടുകയായിരുന്നു മലപ്പുറത്തിന്റെആദ്യ ഒളിമ്പ്യന്‍െറ ലക്ഷ്യം. മെഡല്‍ മോഹം 2016ലെ ബ്രസീല്‍ ഒളിമ്പിക്സിലേക്ക് മാറ്റിവെച്ചാണ് ഇര്‍ഫാന്‍ ലണ്ടനിലെ നടക്കാനാറിങ്ങിയത്. എന്നാല്‍ തിരിച്ച് നടക്കുമ്പോള്‍ ദേശീയ റെക്കോഡ് നേട്ടത്തിനൊപ്പം അത്ലിറ്റിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന് എന്ന ഖ്യാതിയും ഇര്‍ഫാന് സ്വന്തം.
20 കിലോമീറ്റര്‍ നടത്തതില്‍ ഒരു മണിക്കൂര്‍ 20:21 മിനിറ്റ് സമയം കുറിച്ച് ദേശീയ റെക്കോഡോടെ പത്താം സ്ഥാനത്ത് കെ.ടി ഇര്‍ഫാന്‍ ലണ്ടനില്‍ ഫിനിഷ് ചെയ്തത് ഇന്ത്യന്‍ അത്ലറ്റിക്സിന് പത്തരമാറ്റ് തിളക്കമുള്ളതായി. ഒരു മണിക്കൂര്‍ 22:09 മിനിട്ടെന്ന മികച്ച സമയവുമായാണ് മലയാളി നടത്തക്കാരന്‍ ലണ്ടനിലെത്തിയത്.
കൊപ്ര തൊഴിലാളിയായ കുനിയില്‍ പള്ളിയാളിയില്‍ കോലോത്തുംതൊടി മുസ്തഫയുടെയും സുലൈഖയുടെയും ആറ് മക്കളില്‍ അഞ്ചാമനായാണ് കെ.ടി. ഇര്‍ഫാന്‍െറ ജനനം. സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തുക, ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യവുമായാണ് ഇര്‍ഫാന്‍ ആദ്യം സ്പോര്‍ടസിനെ പ്രണയിച്ചത്. എന്നാല്‍ പതിയെ ട്രാക്കും ഫീല്‍ഡും ഇര്‍ഫാന്‍െറ വേഗമായി മാറുകയായിരുന്നു. പിന്നീട് ഒളിമ്പിക് ലക്ഷ്യം വെച്ചുള്ള കഠിന പരിശീനമായി ഇര്‍ഫാന്‍െറ ജീവിതം. കുനിയില്‍ മുതല്‍ മുക്കം വരെയുള്ള 10 കിലോമീറ്ററോളം റോഡിലെ നിത്യവുമുള്ള നടത്തവും കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിലെ കഠിന പരിശീലനവും ഇര്‍ഫാനെ സ്വപ്നങ്ങളിലേക്ക് നടത്തിച്ചു.
2006 ലെ റവന്യൂ, സബ് ജില്ലാ, ജില്ലാ സ്കൂള്‍ മീറ്റുകളില്‍ നടന്ന 5 കി മീ നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ഇര്‍ഫാന്‍ നടത്ത മത്സരത്തിലേക്കുള്ള വരവറിയച്ചത്. എന്നാല്‍ ജില്ലാ സ്കൂള്‍ മീറ്റില്‍ ഡിസ്കസ് ത്രോയില്‍ ലഭിച്ച മെഡലാണ് ഇര്‍ഫാന്‍െറ കരിയറിലെ ആദ്യ മെഡല്‍ എന്നത് കൗതുകകരം.
പ്ളസ് ടുവിന് ശേഷം ബിരുദത്തിന് ചേര്‍ന്നതോടെയാണ് ഇര്‍ഫാന്‍െറ കരിയറിന് വഴിത്തിരിവാകുന്നത്.കോച്ച് എ ബോസിന്‍െറ കീഴില്‍ കോഴിക്കോട് സായിയില്‍ പരിശീലനം ആരംഭിച്ചു. 2007, 2008, 2009 വര്‍ഷങ്ങളില്‍ സൗത്ത് സോണ്‍ മീറ്റില്‍ 10 കി. മീ. നടത്ത വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. പോണ്ടിച്ചേരിയില്‍ നടന്ന മറ്റൊരു നാഷണല്‍ മീറ്റില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ചെയ്തു. 2011 ജൂണില്‍ നടന്ന ഇന്‍്റര്‍ സ്റ്റേറ്റ് സീനിയര്‍ ചാംമ്പ്യന്‍ഷിപ്പില്‍ 20 കി.മീ വിഭാഗത്തില്‍ നേടിയ വെളളി മെഡലാണ് ഇര്‍ഫാന്‍െറ ആദ്യ ദേശീയ മെഡല്‍. ആ വര്‍ഷം തന്നെ നടന്ന ദേശീയ ഗെയിംസില്‍ നാലാമതായാണ് ഫിനിഷ് ചെയ്തെങ്കിലും ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത് ഇര്‍ഫാന്‍െറ ഒളിമ്പിക്സ് ‘സ്വപ്നങ്ങള്‍ക്ക് വേഗമേകി. റഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു മണിക്കൂര്‍ 22:09 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്ത് എ ഗ്രേഡ് യോഗ്യത മാര്‍ക്ക് നേടിയാണ് ഇര്‍ഫാന്‍ ലണ്ടനിലേക്ക് നടക്കുന്നു.
Sunday, 29 July 2012
ഒളിമ്പിക്സ് ചരിത്രം 1896-2012
- 1896
- ആതന്സ്
ജേതാക്കള്‍ക്ക് വെള്ളിമെഡലും ഒലിവ് കിരീടവും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കപ്പെട്ടു. രണ്ടാമതെത്തുന്നയാള്‍ക്ക് ഒാട് മെഡലും ഒപ്പം സര്‍ട്ടിഫിക്കറ്റും ഒലീവ് കിരീടവും നല്‍കി. പങ്കെടുത്തവര്‍ക്കെല്ലാം 'സ്മരണപ്പതക്കങ്ങള്‍' സമ്മാനിക്കപ്പെട്ടു. ട്രിപ്പിള്‍ ജംപില്‍ ഒന്നാം സ്ഥാനത്തെത്തിയ അമേരിക്കയുടെ ജെയിംസ് ബ്രന്‍ഡന്‍ കോണോളി ഒളിംപിക്സിലെ ആദ്യജേതാവ് എന്ന സ്ഥാനം കരസ്ഥമാക്കി. ജര്‍മനിയില്‍ നിന്നുള്ള കാള്‍ ഷൂമാന്‍ 4 ഇനങ്ങളില്‍ ഒന്നാമതെത്തി. ജേതാക്കള്‍ക്കെല്ലാം മേളയുടെ അവസാനദിനത്തില്‍ സമ്മാനംനല്‍കി. ജോര്‍ജ് ഒന്നാമന്‍ രാജാവായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്. 43 മത്സരങ്ങള്‍ നടന്നപ്പോള്‍ 11 ഒന്നാം സ്ഥാനവും 6 രണ്ടാം സ്ഥാനങ്ങളും സ്വന്തമാക്കി അമേരിക്ക ഒന്നാമതെത്തി.
- 1900
- പാരിസ്
വനിതകള്‍ പങ്കെടുത്ത ആദ്യ ഒളിംപിക്സ് മേള എന്ന പ്രത്യേകത പാരിസ് ഗെയിംസിന് അവകാശപ്പെട്ടതാണ്. അഞ്ചു മാസത്തോളം നീണ്ടുനിന്ന മേളയില്‍ 24 രാജ്യങ്ങളില്‍നിന്നായി 1225 താരങ്ങള്‍ പങ്കെടുത്തു. ഇതില്‍ 22 പേര്‍ വനിതകളായിരുന്നു. 880 അത്ലറ്റുകളും ഫ്രാന്‍സിന്‍െറ താരങ്ങളായിരുന്നു. 18 കായികവിഭാഗങ്ങളിലായി 95 ഇനങ്ങള്‍ അരങ്ങേറി. യൂണിവേഴ്സല്‍ പാരീസ് എക്സ്പോ എന്ന വ്യാപാരമേളയുമായി ബന്ധപ്പെടുത്തിയായിരുന്നു അന്നു പാരിസില്‍ ഒളിംപിക്സ് സംഘടിപ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ നീണ്ട മേള പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ലോണ്‍ ടെന്നീസില്‍ വിജയിച്ച ബ്രിട്ടന്‍െറ ഷാര്‍ലെറ്റ് കൂപ്പര്‍ ഒളിംപിക്സിലെ പ്രഥമ വനിതാജേതാവായി.
ക്രിക്കറ്റ്, ക്രോക്കറ്റ്, പ്രവിനെ വെടിവച്ചുവീഴ്ത്തല്‍, തടസങ്ങള്‍ക്കിടയിലൂടെയുള്ള നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ ആദ്യമായും അവസാനമായും ഒളിംപിക്സില്‍ അരങ്ങേറി. ഫുട്ബോള്‍ മത്സരങ്ങള്‍ ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് പാരിസിലാണ്. നാല് വിഭാഗങ്ങളില്‍ ജേതാവായ ആല്‍വിന്‍ ക്രെന്‍സ്ലീന്‍ മേളയില്‍ തിളങ്ങി. ആതിഥേയരായ ഫ്രാന്‍സ് തന്നെയായിരുന്നു കൂടുതല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
- 1904
- സെന്റ് ലൂയിസ്
ആകെ 12 രാജ്യങ്ങളില്‍ നിന്നായി 645 അത്ലറ്റുകള്‍ പങ്കെടുത്തു. വനിതകള്‍ എട്ടു പേര്‍ മാത്രമായി. 17 വിഭാഗങ്ങളിലായി 91 കായിക ഇനങ്ങള്‍ നടന്നു. ആറ് മെഡലുകള്‍ നേടിയ അമേരിക്കന്‍ ജിംനാസ്റ്റ് ജോര്‍ജ് എക്സര്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ആധുനിക ഒളിംപിക്സില്‍ ആദ്യമായി ബോക്സിങും ഗുസ്തിയും അരങ്ങേറി. മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമതെത്തി. ബ്രിട്ടന്‍ മേളയില്‍ നിന്നു മാറിനിന്നു.
- 1908
- ലണ്ടന്‍
നാലാം മേള നടത്താന്‍ ഇറ്റലിയിലെ റോമിനായിരുന്നു അവസരം ലഭിച്ചതെങ്കിലും 1906-ല്‍ ഉണ്ടായ വെസൂവിയസ് കൊടുമുടി ഉള്‍സ്ഫോടനത്തെത്തുടര്‍ന്ന് ഇറ്റലി പിന്‍മാറുകയായിരുന്നു. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് ബ്രിട്ടന്‍ അറിയിച്ചതോടെ ഐഒസി ലണ്ടന് വേദി സമ്മാനിച്ചു. രാജ്യാന്തര വാണിജ്യ പ്രദര്‍ശനങ്ങളോടോ മറ്റ് വാണിഭമേളയോടോ ചേര്‍ന്നായിരുന്നില്ല ലണ്ടന്‍ ഒളിംപിക്സ് നടന്നത് എന്നത് പ്രത്യേകതയായിരുന്നു.
22 രാജ്യങ്ങളില്‍ നിന്നായി 2035 കായികതാരങ്ങള്‍ പങ്കെടുത്തു. വനിതകള്‍ 36 പേര്‍ മാത്രവും. 22 കായിക വിഭാഗങ്ങളിലായി 110 മത്സരങ്ങള്‍ നടന്നു. ഡൈവിങും ഹോക്കിയും ആദ്യമായി ഒളിംപിക്സിലെത്തി. അത്ലറ്റുകള്‍ ഉദ്ഘാടനച്ചടങ്ങില്‍ മാര്‍ച്ച് ചെയ്തുവരുന്ന രീതിക്ക് ലണ്ടന്‍ മേള തുടക്കമിട്ടു. ബ്രിട്ടീഷ് നീന്തല്‍ താരം ഹെന്‍റി ടെയ്ലറും അമേരിക്കന്‍ അത്ലറ്റ് മെല്‍വിന്‍ ഷപ്പേര്‍ഡും മൂന്നു സ്വര്‍ണം വീതം നേടി മേളയില്‍ തിളങ്ങി.
- 1912
- സ്റ്റോക്ക്ഹോം
പെന്‍റാത്ലണിലും ഡെക്കാത്ലണിലും സ്വര്‍ണം സ്വന്തമാക്കിയ അമേരിക്കയുടെ തോര്‍പ്പ് ഒളിംപിക്സ് ചരിത്രത്തിലെ വീരപുരുഷന്മാരിലൊരാളായി മാറി. എന്നാല്‍ ജിം തോര്‍പ്പ് പണത്തിനായി മുന്‍പ് ബേസ്ബോള്‍ കളിച്ചു എന്നാരോപിച്ച് ഐഒസി അദ്ദേഹത്തില്‍നിന്ന് മെഡലുകള്‍ തിരികെ വാങ്ങി. പ്രൊഫഷണല്‍ താരങ്ങള്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിയമം തെറ്റിച്ചതിനായിരുന്നു ഈ നടപടി. (പിന്നീട് 1983- ല്‍ തോര്‍പ്പിന്റെ കുടുംബത്തിന് മെഡലുകള്‍ തിരികെ നല്‍കി ഐഒസി പ്രായശ്ചിത്തം ചെയ്തു.
- 1920
- ആന്‍റ്വെര്‍പ്പ്
ഫെന്‍സിങ് താരം വിക്ടര്‍ ബോയിനാണ് ആദ്യമായി സത്യപ്രതിജ്ഞയെടുത്ത അത്ലറ്റ്. ഒളിംപിക്സ് പതാക മേളയിലുടനീളം പാറിപ്പറന്നത് ആദ്യമായിട്ടാണ്. പതാകയിലെ അഞ്ചു വളയങ്ങള്‍ ഒളിംപിക്സിന്റെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെട്ടതും ഇവിടെവച്ചാണ്. 29 രാജ്യങ്ങള്‍ പങ്കെടുത്തു. 22 കായികവിഭാഗങ്ങളിലായി 153 ഇനങ്ങള്‍ നടന്നു. ഫിന്‍ലണ്ടിന്‍െറ ഇതിഹാസതാരം 'പറക്കുംഫിന്‍' പാവോ നൂര്‍മിയുടെ അരങ്ങേറ്റത്തിനും ആന്‍റ്വെര്‍പ്പ് സാക്ഷ്യം വഹിച്ചു. മെഡല്‍വേട്ടയില്‍ അമേരിക്കതന്നെ ഒന്നാമതെത്തി. സ്വീഡന്‍ രണ്ടാമതും ബല്‍ജിയം മൂന്നാമതുമെത്തി. സെയിലിങ്ങിലെ ഒരു മല്‍സരം ഡച്ച് അധീനതയിലുളള ജലാശയത്തിലാണ് നടത്തിയത്. അങ്ങനെ രണ്ടു രാജ്യങ്ങളിലായി നടത്തപ്പെട്ട ആദ്യ ഒളിംപിക്സ് എന്ന പേര് 1920 മേളയ്ക്കു ലഭിച്ചു.
- 1924
- പാരീസ്
1000 പത്രപ്രവര്‍ത്തകരും ആറു ലക്ഷം കാണികളും മേളയ്ക്ക് സാക്ഷ്യം വഹിച്ചു. 136 വനിതകള്‍ ഉള്‍പ്പെടെ 3092 താരങ്ങള്‍ പങ്കെടുത്തു. പാവോ നൂര്‍മി അഞ്ചു സ്വര്‍ണം നേടി ചരിത്രത്തിന്‍െറ ഭാഗമായി. പുരുഷ അത്ലറ്റുകളെ ആദ്യമായി തടികൊണ്ടുള്ള ക്യാബിന്‍ നിര്‍മിച്ച്, 'ഒളിംപിക് ക്യാംപ്' എന്ന പേരില്‍ ഒരിടത്ത് പാര്‍പ്പിച്ചു. വനിതകളെ ഹോട്ടലുകളിലും താമസിപ്പിച്ചു. ടെന്നീസ് മത്സരങ്ങള്‍ പാരീസ് ഒളിംപിക്സോടുകൂടി മതിയാക്കി. (പിന്നീട് 1988 ലാണ് ടെന്നിസ് മല്‍സരങ്ങള്‍ ഒളിംപിക്സില്‍ പുനരാരംഭിച്ചത്).
- 1928
- ആംസ്റ്റര്‍ഡാം
ഉദ്ഘാടനവേളയില്‍ ഒളിംപിക്സ് ദീപശി ആദ്യമായി തിരികൊളുത്തപ്പെട്ടത് 1928 മേളയിലായിരുന്നു. 1912-നുശേഷം ജര്‍മനി ആദ്യമായി ഒളിംപിക്സില്‍ പങ്കെടുത്തു. അമേരിക്കയുടെ ബെറ്റി റോബിന്‍സണ്‍ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതയായി-100 മീ. ഒാട്ടത്തിലായിരുന്നു ബെറ്റിയുടെ നേട്ടം. മെഡലുകള്‍ക്ക് സ്ഥിരമായ രൂപം കൈവന്നത് 1928-ലെ മേള മുതലാണ്. അമേരിക്കയും ജര്‍മനിയും ഒന്നും രണ്ടും സ്ഥാനത്തെത്തി.
- 1932
- ലോസ് ഏഞ്ചല്‍സ്
ചരിത്രത്തിലാദ്യമായി പൂര്‍ണസജ്ജമായ 'ഒളിംപിക് ഗ്രാമം' പടുത്തുയര്‍ത്തിയത് 1932-ലെ മേളയിലായിരുന്നു. എല്ലാവിധ സംവിധാനങ്ങളും ഈ ഗ്രാമത്തിലുണ്ടായിരുന്നു. സ്ത്രീകള്‍ ഹോട്ടലുകളില്‍ താമസിച്ചു. ഒാട്ടോമാറ്റിക് ടൈമിങ് സംവിധാനം നിലവില്‍വന്നു. മത്സരം കഴിയുമ്പോള്‍ തന്നെ മെഡല്‍ദാനം ചെയîുന്ന രീതി നിലവില്‍വന്നു. മുമ്പു മേളകളുടെ അവസാനദിനങ്ങളിലായിരുന്നു മെഡലുകള്‍ നല്‍കപ്പെട്ടത്. ഒരു രാജ്യത്തുനിന്ന് ഒരിനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നായി ചുരുക്കി. 1900നു ശേഷം ഫുട്ബോള്‍ ആദ്യമായി മല്‍സര ഇനമല്ലാതാക്കി.
- 1936
- <ബര്‍ലിന്‍
ഒളിംപിക്സിന് ജന്മം നല്‍കിയ ഒളിംപിയയില്‍നിന്നു മേള നടക്കുന്ന വേദിയിലേക്ക് ദീപശിഖ എത്തിക്കുന്ന രീതി ബര്‍ലിനിയില്‍ തുടങ്ങി. ഡോ. കാള്‍ ഡീം എന്നയാളുടെ ബുദ്ധിയില്‍ ഉദിച്ച ആശയമായിരുന്നു ഇത്. ഏഴു രാജ്യങ്ങളും 3000 കിലോമീറ്ററും താണ്ടിയായിരുന്നു അന്നു ദീപശിഖ ബര്‍ലിനിലെത്തിയത്. 49 രാജ്യങ്ങളും 4000ലേറെ താരങ്ങളും പങ്കെടുത്ത ഒളിംപിക്സില്‍ 19 കായികവിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. നാലിനങ്ങളിലായി നാലു സ്വര്‍ണം സ്വന്തമാക്കിയ ജെസ്സി ഒാവന്‍സ് ഒളിംപിക്സ് ചരിത്രത്തിലെ വീരപുരുഷനായി മാറി. പുരുഷന്മാരുടെ ഹാന്‍ഡ്ബോളും ബാസ്ക്കറ്റ് ബോളും ആദ്യമായി ഒളിംപിക്സില്‍ അരങ്ങേറി.
- 1948
- ലണ്ടന്
1908 ഒളിംപിക്സ് അരങ്ങേറിയ ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍തന്നെയായിരുന്നു 1948-ലെ ഒളിംപിക്സും. 59 രാജ്യങ്ങള്‍ മേളയ്ക്കെത്തി. 385 സ്ത്രീകള്‍ ഉള്‍പ്പെടെ 4099 താരങ്ങള്‍ പങ്കെടുത്തു. ജര്‍മനിയെയും ജപ്പാനെയും ഐഒസി മേളയ്ക്ക് ക്ഷണിച്ചില്ല. 'പറക്കും വീട്ടമ്മ' ഹോളണ്ടിന്‍െറ ഫാനി ബ്ളാങ്കേഴ്സ് കോയന്‍ നാലിനങ്ങളില്‍ സ്വര്‍ണം ചൂടി മേളയില്‍ മികവുകാട്ടി. കലാമത്സരങ്ങള്‍ ഏറ്റവും അവസാനമായി ഒളിംപിക്സില്‍ അരങ്ങേറിയതും 1948-ലായിരുന്നു.
- 1952
- ഹെല്‍സിങ്കി
ഒളിംപിക്സ് സ്മരണാര്‍ഥം ആദ്യമായി പുറത്തിറക്കിയ നാണയവും ഈ മേളയുടെ സവിശേഷതയായിരുന്നു. ഫിന്നിഷ് ഇതിഹാസങ്ങളായ പാവോ നൂര്‍മി, ഹാന്‍സ് കൊളിമെയ്നന്‍ എന്നിവര്‍ രണ്ടു ദീപങ്ങള്‍ വേദിയില്‍ തെളിയിച്ചതോടെ മേള തുടങ്ങി. മുമ്പ് ഒളിംപിക്സിലുണ്ടായിരുന്ന കലാമത്സരങ്ങള്‍ പ്രദര്‍ശനയിനമാക്കി. ചെക്കോസ്ലാവക്യയുടെ എമില്‍ സാട്ടോപെക്ക് എന്ന ഇതിഹാസത്തിന്‍െറ ഉദയവും ഹെല്‍സിങ്കിയില്‍ കണ്ടു. 5000 മീ, 10000 മീ, മാരത്തോണ്‍ എന്നിവയില്‍ സ്വര്‍ണം കൈയടക്കി 'ചെക്ക് എക്സ്പ്രസ്'് റെക്കോര്‍ഡ് കുറിച്ചു. 1952 ലെ ഒളിംപിക്സില്‍ അദ്ദേഹത്തിന്‍െറ ഭാര്യ ഡാണായും സ്വര്‍ണജേതാവായിരുന്നു- ജാവലിന്‍ ത്രോയില്‍. മെഡല്‍ വേട്ടയില്‍ അമേരിക്ക ഒന്നാമതും സോവിയറ്റ് യൂണിയന്‍ രണ്ടാം സ്ഥാനത്തുമെത്തി.
- 1956
- മെല്‍ബണ്‍
വര്‍ഷങ്ങളായി അമേരിക്ക പുലര്‍ത്തിയ മികവിന് ഇത് വന്‍തിരിച്ചടിയായി. കിഴക്കന്‍ ജര്‍മനിയും പടിഞ്ഞാറന്‍ ജര്‍മനിയും സംയുക്തടീമായി മത്സരിച്ചു. സോവിയറ്റ് യൂണിയന്‍െറ ഹംഗറി അധിനിവേശത്തില്‍ പ്രതിഷേധിച്ച് സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ മേള ബഹിഷ്കരിച്ചു. തയ്വാനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് ചൈനയും പിന്‍മാറി. ഈജിപ്തിലെ ഇസ്രായേലി അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഈജിപ്റ്റും ഇറാഖും ലബനനും പിന്‍വാങ്ങി. നാലു സ്വര്‍ണവും ഒരു വെളളിയും ഒരു വെങ്കലവും നേടി സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനിനെ മേളയുടെ താരമായി.
- 1960
- റോം
വര്‍ണവിവേചനം മൂലം ദക്ഷിണാഫ്രിക്കയുടെ അവസാനമേളയായി റോം ഒളിംപിക്സ്. പിന്നീടവര്‍ 1992-ല്‍ മാത്രമാണ് അവര്‍ തിരികെയെത്തിയത്. ബോക്സിങ്ങില്‍ മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ സ്വര്‍ണജേതാവുകുന്നതിനും റോം സാക്ഷിയായി. അന്ന് അലിക്കാവട്ടെ 18 വയസ് മാത്രം പ്രായവും. സോവിയറ്റ് യൂണിയന്‍ 42 സ്വര്‍ണവുമായി ഒന്നാമതും യുഎസ് 34 സ്വര്‍ണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വില്‍മ റുഡോള്‍ഫ് മൂന്നു സ്വര്‍ണവുമായി മേളയില്‍ തിളങ്ങിയോപ്പോള്‍ മൂന്നു സ്വര്‍ണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡല്‍ വേട്ട ആവര്‍ത്തിച്ചു.
- 1964
- ടോക്കിയോ
മെഡല്‍ പട്ടികയില്‍ അമേരിക്ക സോവിയറ്റ് യൂണിയനെ പിന്തള്ളി. നാലു സ്വര്‍ണം നേടിയ അമേരിക്കയുടെ ഡോണ്‍ സ്കോലാന്‍ഡര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 36 സ്വര്‍ണവുമായി യുഎസ് ഒന്നാമതും 30 സ്വര്‍ണവുമായി സോവിയറ്റ് യൂണിയന്‍ രണ്ടാമതും 16 സ്വര്‍ണവുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാമതുമെത്തി.
- 1968
- മെക്സിക്കോ സിറ്റി
ഏറ്റവും ഉയരത്തില്‍ നടന്ന ഒളിംപിക്സ് എന്ന പ്രത്യകത മെക്സിക്കോ മേളയെ വ്യത്യസ്ഥയാക്കുന്നു. 1968-ലെ ഒളിംപിക്സിന് മെക്സിക്കോ സിറ്റിയെ തെരഞ്ഞെടുത്തത് വന്‍ വിവാദമുയര്‍ത്തി. സമുദ്രനിരപ്പില്‍ നിന്ന് 2,240 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയîുന്ന ഈ പ്രദേശത്തെ വായുവില്‍ ഒാക്സിജന്‍െറ അളവ് സാധാരണ കാണുന്നതില്‍ നിന്നു 30 ശതമാനം കുറവായിരിക്കും. ഇത് അത്ലറ്റുകള്‍ക്ക് പ്രയാസമുണ്ടാക്കും എന്നതായിരുന്നു മെക്സിക്കോയില്‍ ഒളിംപിക്സ് നടത്തുന്നതിനുള്ള പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ ഒളിംപിക്സിന് തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷങ്ങളിലും ഒളിംപിക്സ് വാരം ആഘോഷിച്ച് മെക്സിക്കോ നഗരം മഹാമേളയ്ക്ക് അകമ്പടിയേറ്റി. മാത്രവുമല്ല പുതിയ സാഹചര്യവുമായി അത്ലറ്റുകള്‍ക്ക് ഇണങ്ങിച്ചേരുവാന്‍ ഒളിംപിക്സിന് ആറാഴ്ച മുമ്പ് തന്നെ ഇവിടെ പരിശീലിക്കുവാന്‍ അവസരവും നല്‍കി.
112 രാജ്യങ്ങളില്‍ നിന്നായി 5516 അത്ലറ്റുകള്‍ പങ്കെടുത്തു. 20 കായികവിഭാഗങ്ങളിലായ 172 ഇനങ്ങള്‍ അരങ്ങേറി. 34 ലോക റെക്കോര്‍ഡുകളും 38 ഒളിംപിക് റെക്കോര്‍ഡുകളും മെക്സിക്കോയില്‍ പിറന്നപ്പോള്‍ വിമര്‍ശകര്‍ക്ക് തല താഴ്ത്തേണ്ടിവന്നു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. വനിതതാരങ്ങള്‍ക്കു ലിംഗപരിശോധന ഏര്‍പ്പെടുത്തി. ചരിത്രത്തിലാദ്യമായി ഒരു വനിതാ അത്ലറ്റ് ഒളിംപിക് ദീപം തെളിയിച്ചു-നോര്‍മ സോറ്റേലോ. ബോബ് ബിമോന്‍ ലോങ്ജംപില്‍ ചാടിയ 8.90 മീറ്റര്‍ ലോകറെക്കോര്‍ഡ് പ്രകടനം മെക്സിക്കോമേളയ്ക്ക് ശോഭയേകി. അമേരിക്കയുടെ കറുത്ത വര്‍ഗക്കാരായ അത്ലറ്റുകള്‍ ടോമി സ്മിത്തും ജോണ്‍ കാര്‍ലോസും വിക്ടറി സ്റ്റാന്‍ഡില്‍ നടത്തിയ 'ബ്ലാക്ക് സല്യൂട്ട്' പ്രതിഷേധം ഏറെ വിവാദം സൃഷ്ടിച്ചു. മത്സരങ്ങളിലെ വിജയികള്‍ക്ക് 'ഡോപ്പിങ് ടെസ്റ്റ്' ഏര്‍പ്പെടുത്തിയതും ഈ മേളയിലായിരുന്നു.
- 1972
- മ്യൂണിക്ക്
ജര്‍മനിയില്‍ ഒരിക്കല്‍ക്കൂടി ഒളിംപിക്സ് വിരുന്നിനെത്തി. 121 രാഷ്ട്രങ്ങളില്‍നിന്ന് 7,173 അത്ലറ്റുകള്‍ മത്സരിച്ചു. 23 കായികവിഭാഗങ്ങളിലായി 195 ഇനങ്ങള്‍ അരങ്ങേറി. ചരിത്രത്തിലാദ്യമായി ഒരു വനിതാ അത്ലറ്റ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹീഡി ബ്ലര്‍ക്കിനായിരുന്നു ആ ഭാഗ്യം ലഭിച്ചത്. ഗെയിംസ് ഒഫീഷ്യലുകള്‍ ആദ്യമായി പ്രതിജ്ഞയെടുത്തു. ഭാഗ്യമുദ്ര ആദ്യമായി സമ്മര്‍ ഒളിംപിക്സില്‍ അവതരിപ്പിക്കപ്പെട്ടതും 1972-ലായിരുന്നു-വാള്‍ഡി. റോഡേഷ്യ പങ്കെടുക്കാനെത്തിയെങ്കിലും മറ്റ് രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അവരെ ഐഒസി വിലക്കി.
ഒളിംപിക്സിന്റെ 10-ാംദിവസം നടന്ന തീവ്രവാദ ആക്രമണം ഒളിംപിക്സ് ചരിത്രത്തിലെ കറുത്ത ദിനമായി. \'ബ്ലാക്ക് സെപ്റ്റംബര്‍\' എന്ന പലസ്തീന്‍ തീവ്രവാദി സംഘടന 1972 സെപ്റ്റംബര്‍ 5 ന് നടത്തിയ രക്തച്ചൊരിച്ചിലില്‍ 11 ഇസ്രായേലി അത്ലറ്റുകള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. അഞ്ചു തീവ്രവാദികളും കൊല്ലപ്പെട്ടു. മത്സരങ്ങള്‍ 34 മണിക്കൂര്‍ നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. നീന്തലിലെ ഏഴിനങ്ങളില്‍ സ്വര്‍ണവും ലോകറെക്കോര്‍ഡും കുറിച്ച അമേരിക്കയുടെ മാര്‍ക്ക് സ്പിറ്റ്സ് മേളയുടെ ഒാമനയായി.
- 1976
- മൊണ്‍ട്രിയോള്‍
1976-ലെ മൊണ്‍ട്രിയോള്‍ ഒളിംപിക്സില്‍ നിന്നു 22 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നത് മേളയുടെ നിറം കെടുത്തി. വംശീയ ആധിപത്യം നിലനിന്ന ദക്ഷിണാഫ്രിക്കയിലേക്ക് റഗ്ബി ടീമിനെ മത്സരിപ്പിക്കാനയച്ച ന്യൂസിലാന്‍ഡിന്‍െറ നിലപാടിനെതിരെ നടപടി കൈക്കൊള്ളാത്ത ഒളിംപിക് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഈ രാജ്യങ്ങള്‍ സംയുക്തമായി പിന്‍മാറിയത്. 92 രാജ്യങ്ങളില്‍ നിന്നായി 6,084 അത്ലറ്റുകള്‍ മേളയില്‍ പങ്കെടുത്തു. 21 കായികവിഭാഗങ്ങളിലായി 198 ഇനങ്ങള്‍ അരങ്ങേറി.
റുമേനിയയില്‍ നിന്നുള്ള പതിനാലുകാരി നാദിയ കൊമനേച്ചി ചരിത്രത്തിന്‍െറ ഭാഗമായി. ജിംനാസ്റ്റിക്സിലെ 'പെര്‍ഫെക്ട്-10' എന്ന മാന്ത്രികപോയിന്‍റ് ഏഴു തവണ നാദിയ ആവര്‍ത്തിച്ച് ഒളിംപിക്സ് ഇതിഹാസങ്ങളിലൊരാളായി മാറി. ഹോക്കി ആദ്യമായി കൃത്രിമ പിച്ചില്‍ നടന്നു. 1928-നുശേഷം ഇന്ത്യന്‍ ഹോക്കി ആദ്യമായി മെഡല്‍ പട്ടികയ്ക്ക് പുറത്തായി. ഉപഗ്രഹസഹായത്തോടെ, ഇലക്ട്രോണിക് സിഗ്നലുകളാല്‍ ഒളിംപിക് ദീപശി ആദ്യമായി വായുവിലൂടെ കടല്‍കടന്ന് സഞ്ചരിച്ച് ചരിത്രത്തിന്‍െറ ഭാഗമായി. കിഴക്കന്‍ ജര്‍മനിയുടെ കോര്‍ണീലിയാ എന്‍ഡര്‍ നീന്തല്‍ക്കളത്തില്‍ നിന്ന് നാലു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. സ്വര്‍ണമെഡല്‍വേട്ടയില്‍ സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ ജര്‍മനി, യുഎസ്എ എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.
- 1980
- മോസ്കോ
80 സ്വര്‍ണവും 69 വെള്ളിയും 47 വെങ്കലവും നേടി സോവിയറ്റ് യൂണിയന്‍ ഒന്നാമതായി. കിഴക്കന്‍ ജര്‍മനിയും ബള്‍ഗേറിയും രണ്ടും മൂന്നും സ്ഥാനത്തെത്തി. സോവിയറ്റ് യൂണിയന്‍െറ ജിംനാസ്റ്റിക് താരം അലക്സാണ്ടര്‍ ദിറ്റ്യാത്തിന്‍ മേളയിലുടനീളം 8 മെഡലുകള്‍ കൈക്കലാക്കി. മോസ്കോ മേളയില്‍ പങ്കെടുത്ത ഒരു മലയാളി അത്ലറ്റ് ചരിത്രത്തിന്‍െറ ഭാഗമായി-പയേîാളി എക്സ്പ്രസ് പി.ടി. ഉഷ. ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ മലയാളിവനിത.
- 1984
- ലോസ് ഏഞ്ചല്‍സ്
52 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഒളിംപിക്സ് ലോസ് ഏഞ്ചല്‍സിലെത്തി. 1980-ലെ മോസ്കോ ഒളിംപിക്സില്‍ പങ്കെടുക്കാതിരുന്ന അമേരിക്കയുടെ നടപടിക്ക് പകരം വീട്ടാന്‍ സോവിയറ്റ് യൂണിയനും 13 സ്യകക്ഷികളും അമേരിക്കയില്‍ നടന്ന ഈ മേളയില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ പങ്കെടുക്കാതിരുന്നതിന് അവര്‍ പറഞ്ഞ കാരണം മറ്റൊന്നായിരുന്നു- സുരക്ഷാസംവിധാനത്തിലുളള അതൃപ്തി. എങ്കിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ 1984 മേള റെക്കോര്‍ഡിട്ടു-140 രാജ്യങ്ങള്‍. അമേരിക്കന്‍ സര്‍ക്കാരിന്‍െറ യാതൊരു സാമ്പത്തിക സഹായവുമില്ലാതെ നടന്ന ഈ മേള സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒളിംപിക് മേള എന്ന പേര് സ്വന്തമാക്കി.
വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സംഭാവന സ്വീകരിച്ച് നടത്തിയ മേളയുടെ ആകെ ലാഭം 223 മില്യന്‍ യുഎസ് ഡോളറായിരുന്നു. പ്രസിഡന്‍റ് റോണാള്‍ഡ് റീഗന്‍ 100 ഡോളര്‍ സംഭാവന നല്‍കി. ടെലിവിഷന്‍ സംപ്രേക്ഷാവകാശം സ്വന്തമാക്കാന്‍ എബിസി നെറ്റ്വര്‍ക്ക് 225 മില്യന്‍ ഡോളറാണ് അതിനായി മുടക്കിയത്. 6797 അത്ലറ്റുകള്‍ പങ്കെടുത്തു. നാലു സ്വര്‍ണവുമായി കാള്‍ ലൂയീസ് മേളയില്‍ തിളങ്ങി. അതും അത്ലറ്റിക്സിലെ സൂപ്പര്‍ ഇനങ്ങളായ 100 മീ., 200 മീ., ലോങ്ജംപ്, 4* 100 മീറ്റര്‍ റിലേ എന്നിവയില്‍ ഒന്നാമതെത്തിക്കൊണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ചൈനയുടെ ഒളിംപിക്സ് പങ്കാളിത്തവും ഈ മേളയില്‍ കണ്ടു. 83 സ്വര്‍ണവും 61 വെള്ളിയും 30 വെങ്കലവുമായി അമേരിക്ക ഒന്നാമതെത്തി. റുമേനിയയും പശ്ചിമജര്‍മനിയും രണ്ടും മൂന്നും സ്ഥാനത്തും. ഒരു രാജ്യം ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ ഒളിംപിക്സും ലോസ് ഏഞ്ചല്‍സില്‍വച്ചായിരുന്നു-അമേരിക്ക (83 സ്വര്‍ണം).
- 1988
- സോള്‍
വര്‍ഷങ്ങള്‍ക്കുശേഷം ടെന്നീസ് മത്സരങ്ങള്‍ ഒളിംപിക്സില്‍ അരങ്ങേറി. ടേബിള്‍ ടെന്നിസും ആദ്യമായി നടത്തപ്പെട്ടു. അമേരിക്കയുടെ കായികസൌന്ദര്യം ഫ്ളോ ജോ എന്ന ഫ്ളോറന്‍ ഗ്രിഫിത്ത് ജോയ്നര്‍ സ്പ്രിന്‍റ് ഇനങ്ങളില്‍ നിന്നു രണ്ടു സ്വര്‍ണവും റിലേയില്‍ നിന്ന് ഒരു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി മേളയ്ക്ക് കൊഴുപ്പേകി. മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി റഷ്യ ഒന്നാം സ്ഥാനത്തെത്തി. (55 സ്വര്‍ണം, 31 വെള്ളി, 46 വെങ്കലം). കിഴക്കന്‍ ജര്‍മനിയും അമേരിക്കയും തൊട്ടു പിന്നിലെത്തി. ഒരു വര്‍ഷം തന്നെ നാലു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്ന സ്റ്റെഫി ഗ്രാഫ് ഒളിംപിക്സ് സിംഗിള്‍സും വിജയിച്ച് 'ഗോള്‍ഡന്‍ സ്ലാം' പട്ടം കൈവരിക്കുന്ന ഏക താരമായി. ഫെന്‍സിങ് താരം കെര്‍സ്റ്റിന്‍ പാം (സ്വീഡന്‍) ഏഴ് ഒളിംപിക്സുകളില്‍ പങ്കെടുക്കുന്ന ആദ്യ വനിത എന്ന ബഹുമതി സ്വന്തമാക്കി.
- 1992
- ബാര്‍സിലോന
ബേസ്ബോള്‍, ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ ഒളിംപിക്സില്‍ അരങ്ങേറ്റം കുറിച്ചു. റഷ്യയുടെ നേതൃത്വത്തിലിറങ്ങിയ സംയുക്ത ടീം 45 സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കി മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. 37 സ്വര്‍ണവുമായി അമേരിക്ക രണ്ടാം സ്ഥാനത്തും. പ്രഫഷണലുകള്‍ക്ക് ബാസ്ക്കറ്റ്ബോളില്‍ പ്രവേശനം നല്‍കപ്പെട്ടു. അങ്ങനെ അമേരിക്കയുടെ ബാസ്ക്കറ്റ്ബോള്‍ \'ഡ്രീം ടീമില്‍\' മൈക്കല്‍ ജോര്‍ദാന്‍, മാജിക് ജോണ്‍സണ്‍, ലാറി ബേഡ് എന്നിവര്‍ മത്സരിച്ച് തങ്കപ്പതക്കമണിഞ്ഞു.
- 1996
- അറ്റ്ലാന്റാ
200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണം നേടി അമേരിക്കയുടെ മൈക്കല്‍ ജോണ്‍സണും ഫ്രാന്‍സിന്റെ മേരി ജോസ് പെരക്കും ഡബിള്‍ നേടി. സെയിലിങ് താരം ഹ്യൂബര്‍ട്ട് റൌഡാഷല്‍ 1964 മുതല്‍ തുടര്‍ച്ചയായി ഒമ്പതു ഒളിംപിക്സുകളില്‍ പങ്കെടുത്ത് റെക്കോര്‍ഡിട്ടു. വനിതകള്‍ക്കായി സോഫ്റ്റ് ബോള്‍ മത്സരങ്ങള്‍ ഈ മേളയില്‍ അരങ്ങേറ്റം കുറിച്ചു. ബീച്ച് വോളിബോള്‍, വനിതകളുടെ ഫുട്ബോള്‍, മൌണ്ടന്‍ ബൈക്കിങ് എന്നിവയും അറ്റ്ലാന്‍റയില്‍ അരങ്ങേറ്റം നടത്തി. ഇന്ത്യയുടെ ഏക മെഡല്‍(വെങ്കലം) ടെന്നീസിലൂടെ നേടി. മെഡല്‍ പട്ടികയില്‍ 44 സ്വര്‍ണവും 32 വെള്ളിയും 25 വെങ്കലവും നേടി അമേരിക്ക ഒന്നാമതെത്തി. റഷ്യ രണ്ടാമതും ജര്‍മനി മൂന്നാമതും.
- 2000
- സിഡ്നി
നീന്തലില്‍ ഒാസ്ട്രേലിയയുടെ ഇയാന്‍ തോര്‍പ്പ് മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടി. വനിതകളുടെ ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരി ഇന്ത്യയ്ക്കായി ഒരു വെങ്കലം സമ്മാനിച്ചു. 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഒാസ്ട്രേലിയയുടെ കാത്തി ഫ്രീമാന്‍ ഒളിംപിക് സ്വര്‍ണം നേടുന്ന ആദിവാസിയായ ആദ്യവനിതയായി. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനും ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ട ഒളിംപിക്സ് എന്ന പേരുദോഷം ഈ മേളയുടെ തലയിലായി. 39 സ്വര്‍ണവും 25 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 97 മെഡലുകള്‍ നേടി അമേരിക്ക മെഡല്‍ പട്ടികയില്‍ ഒന്നാമതായി. (ഇതില്‍ മരിയന്‍ മൂന്നു സ്വര്‍ണവും രണ്ട് വെങ്കലും തിരികെ കൊടുത്തപ്പോള്‍ അമേരിക്കയുടെ നില ഇപ്രകാരമായി- 36, 25, 31) റഷ്യ രണ്ടാം സ്ഥാനത്തെത്തി-32 സ്വര്‍ണം, 28 വെള്ളി, 28 വെങ്കലം. ചൈനയും ആതിഥേയരായ ഒാസ്ട്രേലിയയും മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
- 2004
- ആതന്സ്
പിറന്ന മണ്ണിലേക്ക് ഒളിംപിക്സ് വീണ്ടും. പാരമ്പര്യവും ചരിത്രവും സംസ്കാരവും നിറഞ്ഞുനില്‍ക്കുന്ന ആതന്‍സിന്‍െറ മണ്ണിലാണ് 28-ാമത് ഒളിംപിക്സിന് തിരിതെളിഞ്ഞത്. പുരാതന ഒളിംപിക്സിന്റെയും ആധുനിക ഒളിംപിക്സിന്റെയും ആദ്യ പതിപ്പുകള്‍ക്ക് ആതിഥ്യമരുളിയതും ഗ്രീസാ യിരുന്നു. ഒളിംപിക്സ് ദീപം ആദ്യമായി ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തി. പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡായിരുന്നു- 201 രാജ്യങ്ങള്‍. 10, 625 അത്ലറ്റുകള്‍ പങ്കെടുത്തു. വനിതകള്‍ക്കുളള ഗുസ്തി മല്‍സരം ആദ്യമായി ഉള്‍പ്പെടുത്തിയത് ഇത്തവണയായിരുന്നു. നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്പ്സ് ആറു സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകള്‍ സ്വന്തമാക്കി. കനോയിങ് താരം ബിര്‍ജിറ്റ് ഫിഷര്‍ അഞ്ച് ഒളിംപിക്സ് മേളകളിലും ഇരട്ട മെഡല്‍ നേടുന്ന ആദ്യ അത്ലറ്റായി. ഇന്ത്യയുടെ ഷൂട്ടിങ് താരം രാജ്യവര്‍ധന്‍ സിങ് രത്തോര്‍ ഷൂട്ടിങ്ങില്‍ (ഡബിള്‍ ട്രാപ്പ്) വെളളി നേടി. മെഡല്‍ വേട്ടയില്‍ അമേരിക്ക മുന്നിട്ടുനിന്നു- 36 സ്വര്‍ണം, 39 വെളളി, 27 വെങ്കലം. ചൈനയും (32, 17, 14) റഷ്യയും (27, 27, 38) തൊട്ടുപിന്നില്‍.
ആതിഥേയ രാജ്യത്തിന്റെ സൂപ്പര്‍ അത്ലറ്റുകളായ കോസ്റ്റിസ് കെന്ററിസും കാതറിന തനുവും ഉത്തേജക വിവാദത്തില്‍പ്പെട്ട് ഒളിംപിക്സിന് മുന്‍പേ മല്‍സരങ്ങളില്‍ നിന്നു പിന്‍മാറുന്നതായി പ്രഖ്യാപിക്കേണ്ടി വന്നു. ഒളിംപിക്സ് നീന്തലില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന നേട്ടം അമേരിക്കയുടെ ജെനി തോംപ്സണ്‍ സ്വന്തമാക്കി. ആതന്‍സില്‍ 4-100 മീറ്റര്‍ റിലേയില്‍ ജെനി നേടിയത് 12-ാം ഒളിംപിക് മെഡലായിരുന്നു. പുരുഷവിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനയുടെ സിയാവോ ലിങ്, വനിതാ വിഭാഗം പോള്‍വോള്‍ട്ടില്‍ റഷ്യന്‍ താരം തത്യാന ഇസന്‍ബയേവ എന്നിവര്‍ മാത്രമാണ് ലോകറെക്കോര്‍ഡ് കുറിച്ചത്.
- 2008
- ബീജിങ്
മൈക്കല്‍ ഫെല്‍പ്സും ഉസൈന്‍ബോള്‍ട്ടും പിന്നെ കുറേ താരങ്ങളും. ഒറ്റനോട്ടത്തില്‍ ബെയ്ജിങ് ഒളിംപിക്സിന്റെ ബാക്കിപത്രം ഇതാണ്. മെഡല്‍പ്പട്ടികയില്‍ നൂറിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ചൈനയ്ക്ക് 51 സ്വര്‍ണവും 21 വെള്ളിയും 28 വെങ്കലവുമാണുള്ളത്. 36 സ്വര്‍ണവും 38 വെള്ളിയും 36 വെങ്കലവും നേടിയ യുഎസ് 11 മെഡലുമായി ആകെ മെഡലിന്റെ എണ്ണത്തില്‍ മുന്‍പിലാണെങ്കിലും ചൈനയുടെ കുതിച്ചോട്ടത്തിനു മുന്‍പില്‍ തകര്‍ന്നുപോയി. അമേരിക്കയും സോവിയറ്റ് യൂണിയനുമല്ലാതെ മറ്റൊരു രാജ്യം 50 സ്വര്‍ണമെഡല്‍ ഒളിംപിക്സില്‍നിന്നു വാരുന്നതും ആദ്യമായിരുന്നു.
ഏഴു ലോക റെക്കോര്‍ഡുകളുടെ അകമ്പടിയോടെ എട്ടു സ്വര്‍ണം നേടിയ മൈക്കല്‍ ഫെല്‍പ്സ് ഒളിംപിക്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമാകുന്നതു ലോകം അദ്ഭുതത്തോടെ നോക്കിക്കണ്ടു. മൂന്നു ലോക റെക്കോര്‍ഡുകളോടെ ഉസൈന്‍ ബോള്‍ട്ട് വേഗത്തിന്റെ സിംഹാസനത്തില്‍ അജയ്യനാകുന്നതും ബെയ്ജിങ് നല്‍കിയ വിസ്മയക്കാഴ്ചകളിലൊന്നായിരുന്നു. ഇന്ത്യയ്ക്കും ബെയ്ജിങ് ഒളിംപിക്സ് മറക്കാനാവാത്തതാണ്. ഉദ്ഘാടനച്ചടങ്ങിലെ വേഷം കെട്ടലിന്റെയും മോണിക്കാ ദേവിയുടെ മരുന്നടി വിവാദത്തിന്റെയും നാണക്കേടില്‍നിന്നു ചരിത്രത്തിലാദ്യമായി മൂന്നു മെഡലുകള്‍ നേടി ഇന്ത്യയും തിളങ്ങിനില്‍ക്കുന്നുണ്ട്. അഭിനവ് ബിന്ദ്രയുടെ സ്വര്‍ണവും സുശീല്‍കുമാറിന്റെയും വിജേന്ദറിന്റെയും വെങ്കലവും നൂറുകോടി ജനങ്ങളുടെ അഭിമാനം കാത്തതു ചെറിയകാര്യമല്ല.
ബിസി 776-ല്‍ തുടങ്ങുന്നു ഒളിംപിക്സിന്റെ ചരിത്രം
'ഒളിംപിക്സ്' എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന ഗ്രീസ് ആയിരുന്നു. ഒളിംപിക്സിന്‍െറ ഉത്ഭവവുമായി ബന്ധപ്പെട്ട് പല കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്. ബിസി 1253-ല്‍ ഗ്രീസിന്‍െറ ശക്തിദേവനായ ഹെര്‍ക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. എന്നാല്‍ ബിസി 776ലാണ് പ്രാചീന ഒളിംപിക്സിന് തുടക്കമിട്ടത് എന്നതാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളളത്. ഒളിംപിക്സ് എന്ന പദം 'ഒളിംപിയ' എന്ന വാക്കില്‍ നിന്ന് പുനര്‍ജനിച്ചതാണ്. 'ഒളിംപിക്സ്' എന്ന ഗ്രീക്ക് പദത്തിനര്‍ഥം ദേവന്റെ നിവാസ സ്ഥാനമെന്നും. 'ഒളിംപസ്' എന്നതില്‍ നിന്നുരുത്തിരിഞ്ഞതാണ് 'ഒളിംപിയ' എന്ന വാക്ക്. പൌരാണിക ഗ്രീസില്‍ നാല് കായാക മാമാങ്കങ്ങളാണ് നടന്നിരുന്നത്. കൊരിന്തില്‍ പൊസിദോണ്‍ ദേവനെ പ്രീതിപ്പെടുത്താന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തി വന്ന ഇസ്ത്മിയന്‍ ഗെയിംസ്, ദേവന്‍മാരുടെ രാജാവായ സിയൂസ് ദേവനെ പ്രതിപ്പെടുത്താന്‍ നിമിയയില്‍ നടത്തി വന്ന നിമിയന്‍ ഗെയിംസ്, അപ്പോളോ ദേവന്റെ ബഹുമാനാര്‍ഥം ഡല്‍ഫിയില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറിയ പൈതിയന്‍ ഗെയിംസ്, സിയൂസ് ദേവന്റെ പ്രീതിക്കായി ഒളിംപിയയില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ നടന്നു വന്ന ഒളിംപിക്സ് എന്നിവ. ഇവയില്‍ ഏറ്റവും പ്രാധാന്യം ഒളിംപിക്സിനായിരുന്നു.
ഒളിംപിക്സിന്റെ ജനനം സംബന്ധിച്ച് ഏറ്റവും പ്രചാരമുളള കഥ ഇതാണ്: ബിസി 1253ല്‍ പുരാതന ഗ്രീസിലെ എലിസ് പ്രദേശത്തെ ഈജിയസ് രാജാവും വീരപുരുഷനും ശക്തിയുടെ പ്രതീകവുമായ ഹെര്‍ക്കുലീസിലും തമ്മില്‍ നടന്ന യുദ്ധത്തില്‍ ഈജിയസിനെ വധിച്ച് ഹെര്‍ക്കുലീസ് തന്‍െറ മകനെ രാജാവാക്കി. ഹെര്‍ക്കുലീസ് ഈ വിജയത്തിന്‍െറ സ്മരണയ്ക്കായി ഒരു സ്റ്റേഡിയം സ്ഥാപിച്ചു. അവിടെ വര്‍ഷംതോറും കായിക മത്സരങ്ങള്‍ നടത്താനും തീരുമാനിച്ചു. സ്റ്റേഡിയത്തിന് 'ഒളിംപിയ' എന്നു പേരിട്ടു. അവിടെ നടത്തപ്പെട്ട കായികവിനോദങ്ങളില്‍ നിന്ന് 'ഒളിംപിക്സ്' ജന്മമെടുത്തു. വ്യത്യസ്ത സംസ്കാരങ്ങള്‍ നിറഞ്ഞ പുരാതന ഗ്രീസിനെ ഐക്യപ്പെടുത്തുന്നതില്‍ ഒളിംപിക്സിന് വലിയ പങ്കുണ്ടായിരുന്നു. പുരാതന ഒളിംപിക്സില്‍ വളരെ കുറച്ചു കായിക ഇനങ്ങളെ നടന്നിരുന്നുള്ളു. ഗ്രീക്ക് സംസാരിക്കാന്‍ അറിയാവുന്നവരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളു. ഗ്രീക്ക് ദേവന്മാരുടെ രാജാവായ സിയൂസിന്‍െറ ഉത്സവുമായി ബന്ധപ്പെട്ടാണ് ഒളിംപിക്സ് സംഘടിപ്പിച്ചിരുന്നത്. അക്കാലത്ത് ഒളിംപിക്സ് തീര്‍ത്തും ഒരു മതാഘോഷമായിരുന്നു എന്നു പറയാം. പുരുഷന്മാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു.
ആധുനിക ഒളിംപിക്സിന്റെ തുടക്കം
ഫ്രഞ്ചുകാരനായ ബാരണ്‍ പിയറി ഡി കുബര്‍ട്ടിന്‍ (1863-1937) എന്ന മനുഷ്യസ്നേഹിയെ പുരാതന ഒളിംപിക്സ് ചരിത്രം ആവേശം കൊള്ളിച്ചു. ഗ്രീക്കുകാരുടെ പുരാതന കായിക സംസ്കാരം പുതിയൊരു ആഗോളസംസ്കാരത്തിലേക്ക് ലോകത്തെ നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പരസ്പരം പോരടിച്ചുനിന്ന രാജ്യങ്ങളെ, വിശേഷിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങളെ ഒരു ലോകകായിക മേള ഒന്നിപ്പിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ മനസ് മന്ത്രിച്ചു. പുത്തന്‍ ഒളിംപിക്സ് എന്ന ആശയം അദ്ദേഹത്തിന്റെ മനസില്‍ ഉദിച്ചു. 'ഒളിംപിക്സിന്‍െറ പുനരുദ്ധാരണം' എന്ന കുബര്‍ട്ടിന്‍െറ ആശയം 1892 നവംബര്‍ 25-ന് ഫ്രാന്‍സിലെ സോര്‍ബോണില്‍ നടന്ന ഒരു സമ്മേളനത്തില്‍ അദ്ദേഹം മുന്നോട്ടുവച്ചു. എന്നാല്‍ മറ്റു പ്രതിനിധികള്‍ കുബര്‍ട്ടിന്‍െറ ആശയത്തോട് യോജിച്ചില്ല. കുബര്‍ട്ടിന്‍ പിന്മാറിയില്ല. 1894 ജൂണ്‍ 16 മുതല്‍ 23 വരെ പാരിസില്‍ നടന്ന അമച്വര്‍ സ്പോര്‍ട്സിനെപ്പറ്റിയുള്ള ഒരു രാജ്യാന്തരസമ്മേളനം തന്‍െറ ആശങ്ക പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റി. ജൂണ്‍ 23-ന് ഒളിംപിക്സ് എന്ന മഹത്തായ ആശയത്തിന്‍െറ ആവശ്യകത പ്രതിനിധികളുടെ മുന്നില്‍വച്ചു. കുബര്‍ട്ടിന്‍െറ ആശയങ്ങള്‍ അംഗീകരിക്കപ്പെട്ടു. അവിടെവച്ചുതന്നെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി രൂപീകരിച്ചു. ഗ്രീസില്‍ നിന്നുള്ള ഡിമിത്രിസ് വികേലസ് ഐഒസി യുടെ പ്രഥമ പ്രസിഡന്‍റായി, കുബര്‍ട്ടിന്‍ സെക്രട്ടറി ജനറലും.
ആധുനിക ഒളിംപിക്സ് പുരാതന ഒളിംപിക്സിന്‍െറ ജന്മഭൂമിയായ ഒളിംപിയയില്‍ നിന്നു തുടങ്ങട്ടെയെന്ന് ഐഒസി പ്രതിനിധികള്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ രാജ്യാന്തരമത്സരം നടത്താനുള്ള സൌകര്യമൊന്നും അന്ന് ഒളിംപിയയില്‍ ഇല്ലായിരുന്നു. മാത്രമല്ല, ഒളിംപിയയില്‍ എത്തിച്ചേരാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഗ്രീസില്‍ത്തന്നെയുള്ള ആതന്‍സ് നഗരത്തില്‍വച്ച് ആധുനിക ഒളിംപിക്സിന്റെ ആദ്യമേള നടത്താന്‍ തീരുമാനമായി. 1896 ഏപ്രില്‍ 6. ഉച്ചകഴിഞ്ഞ് 3 മണി. ചരിത്രമുറങ്ങുന്ന ആതന്‍സ് നഗരം. തുര്‍ക്കിയുടെ ആധിപത്യത്തില്‍ നിന്ന് ഗ്രീസ് സ്വാതന്ത്യ്രം നേടിയതിന്‍െറ 75-ാം വാര്‍ഷികവും അന്നായിരുന്നു. ഹെറോദിസ് ബിസി 320-ല്‍ നിര്‍മിച്ച ആതന്‍സിലെ പിനാഥെനിക് സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്ന ജനസമൂഹത്തെ സാക്ഷിനിര്‍ത്തി ഹെല്ലനയിലെ ജോര്‍ജ് രാജാവ് ഒന്നാമത്തെ രാജ്യാന്തര ഒളിംപിക് മത്സരങ്ങള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
Subscribe to:
Posts (Atom)