Showing posts with label ഓണവരികളിലൂടെ.... Show all posts
Showing posts with label ഓണവരികളിലൂടെ.... Show all posts

Wednesday, 22 August 2012

കറ്റകറ്റക്കയറിട്ടു


കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......
ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവൻ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീർത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....

നാടന്‍പാട്ടുകളിലെ ഓണവരികളിലൂടെ...



ഏറ്റവും സമൃദ്ധമായ ഓണാഘോഷം കാണുക നാടന്‍പാട്ടുകളിലായിരിക്കും. നന്‍മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ നിഷ്ക്കളങ്കസ്വപ്നങ്ങളാലും നീതിബോധത്താലും മുഖരിതമാണ് അവ. നാടന്‍പാട്ടുകളിലെ ചില ഓണവരികളിലൂടെ...

ഓണത്തപ്പോ കുടവയറോ
നാളേം പോലും തിരുവോണം 
തിരുവോണക്കറിയെന്തെല്ലാം
ചേനത്തണ്ടും ചെറുപയറും
ചെരട്ട തല്ലിപ്പൊട്ടിച്ചൊരുപ്പേരീം
....

ഓണം വന്നു കുടവയറാ
ഓണസ്സദ്യക്കെന്തൈല്ലാം?
മത്തന്‍ കൊണ്ടൊരെരിശ്ശേരി
മാമ്പഴമിട്ട പുളിശ്ശേരി
കാച്ചിയ മോര് നാരങ്ങാക്കറി
പച്ചടി കിച്ചടി അച്ചാറ്
പപ്പടമുണ്ട് പായസമുണ്ട്
ഉപ്പേരികളും പലതുണ്ട്
....

പൂവായ പൂവെല്ലാം പിള്ളേരറുത്തു 
പൂവാം കുരുന്നില ഞാനും പറിച്ചു
പിള്ളേരെ പൂവെല്ലാം കത്തിക്കരിഞ്ഞുപോയ്
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ!
.....

മഞ്ഞപൂവേ പൂത്തിരുളേ
നാളേയ്ക്കൊരുകൊട്ട പൂ തരുമോ
എന്നോടപ്പൂ ചോദിക്കേണ്ട 
കാക്കപ്പൂവൊടു ചോദിക്കൂ

...
ഓണമഞ്ചും കഴിവോളം
നിലവിളക്കു നിന്നെരിക
ഓണമഞ്ചു കഴിവോളം
കതിര്‍വിളക്കു നിന്നെരിക

....
കറ്റക്കറ്റ കയറിട്ട്
കയറാലഞ്ചു മടക്കിട്ട്
നെറ്റിപ്പട്ടം പൊട്ടിട്ട്
നേരെ വാതില്‍ക്കല്‍ നെയ് വച്ച്
ചെന്നു കുലുങ്ങി ചെന്നു കുലുങ്ങി
ചന്തിരമാല പൂക്കൊണ്ട
പൂവേ പൊലി പൂവേ പൊലി പൂവേ

.............

ചന്തത്തില്‍ മുറ്റവും ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഒാണം വന്നു?
പൂക്കള്‍ പറിച്ചീല പൂക്കളമിട്ടീല
എന്തെന്റെ മാവേലി ഒാണംവന്നു?

.............

മാവേലി വരും വഴിക്ക് എന്തെല്ലാമടയാളം
ചെത്തിപ്പറിച്ചിടുവല്ലോ ചെങ്കദളി പൂവിടുക
അടിച്ചുതളിച്ചിടുവല്ലോ ആചാരം ചെയ്തിടുക
കുളിച്ചു കുറിയിടുകല്ലോ കുമ്പളകം പൂവിടുക
മക്കളെന്നുള്ളവരെല്ലാം മനം കുളിരെ ഭിക്ഷകൊടുക
ഭര്‍ത്താവെന്നുള്ളവരെല്ലാം കുളിച്ചോണം കൈതൊഴുക
ഈയോണം കൊണ്ടവരെല്ലാം പലയോണം കൊണ്ടിടുക
ഈ കോടിയുടുത്ത ജനങ്ങള്‍ പലകാലം വാണിടുക
ചിറ്റമ്പേ ചെറുവില്ലേ ആമ്പിള്ളേരുടെയോണം
ചിറ്റാട ചെറുപുടവ പെമ്പിള്ളേരോണമിത്

ഓണവരികളിലൂടെ.......



ഭൂമിമലയാളത്തിനെന്ന പോലെ കാവ്യമലയാളത്തിനും ഓണം പ്രിയപ്പെട്ടതാണ്. 
പലകാലങ്ങളില്‍ മലയാളകവിതയിലുണ്ടായ ഓണവരികളിലൂടെ....... 

എന്തുല്ലാസഭരം നിനയ്ക്കിലുളവാ-
കുന്നെന്തൊരാനന്ദമി-
ന്നെന്തോ കേരളമാകെയാകൃതി പകര്‍ന്നു
ദ്യോവിലും ഭൂവിലും
അന്തശ്ശോഭ കലര്‍ന്ന രണ്ടു മഴ തന്‍-
മധ്യസ്ഥമാം കാലവും
ചന്തം ചിന്തിയെഴുന്നു രണ്ടിലകളു-
ള്ളമ്പും നറുമ്പൂവുപോല്‍.
- കുമാരനാശാന്‍

ചെമ്മുറ്റ തൃക്കാക്കരയപ്പനെച്ചമപ്പാനായ്-
ച്ചെമ്മണ്ണുകൂട്ടി പശ്ചാദ്ദിക്കിങ്കലന്തിക്കാര്‍കള്‍-
നാളെയാണോണം, സാക്ഷാല്‍ മാബലി മലയാള-
നാടിതു തൃക്കണ്‍പാര്‍ക്കാന്‍ വന്നെത്തും ശുഭദിനം
-വള്ളത്തോള്‍

ഏകത്വമാനന്ദമെന്ന തത്ത്വത്തിനു-
ള്ളേകദൃഷ്ടാന്തമാമോണനാളേ,
അങ്ങയ്ക്കനുഗ്രഹപാത്രങ്ങളോ, ഹന്ത,
ഞങ്ങള്‍ വിഭന്നിതാരാധകന്‍മാര്‍!
-നാലപ്പാട്ട് നാരായണമേനോന്‍

ഓണമേ, നിനക്കൊരു പാട്ടു പാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരുന്നെന്റെ മണ്‍കുടില്‍ പൂകി?
പോയ കാലത്തിന്‍ വെട്ടമിത്തിരി കിടപ്പുണ്ടു;
നീയതിലിരുന്നൊരു കൊച്ചു പല്ലവി പാടൂ
-ജി. ശങ്കരക്കുറുപ്പ്

നമ്മളിലാരാനുമീടുവെപ്പില്‍ ച്ചേര്‍ത്തു
നല്ലോണം സൂക്ഷിച്ചിരിപ്പുണ്ടെങ്കില്‍
ആട്ടേയെടുത്തതു നോക്കല്ലേ വീണ്ടും മണ്‍-
കട്ടയില്‍ നന്നോ വിരലുരയ്ക്കാന്‍?
- ഇടശ്ശേരി

ദാനവവീരനദ്ദാനശീലന്‍
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു
-ഇടപ്പള്ളി

അരിമയിലോണപ്പാട്ടുകള്‍ പാടി-
പ്പെരുവഴി താണ്ടും കേവല, രെപ്പൊഴു-
മരവയര്‍ പട്ടിണി പെട്ടവര്‍, കീറി-
പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍
-വൈലോപ്പിള്ളി

വിണ്ണണിത്തറവാടിന്റെ
മുറ്റം കുങ്കുമലിപ്തമായ്
തെളിഞ്ഞു കാണായി വീണ്ടും
ചിങ്ങത്തിന്‍ പുതു പൂക്കളം
-പി.കുഞ്ഞിരാമന്‍നായര്‍

എങ്കിലുമിന്നാ മധുരസ്മൃതികളില്‍
സങ്കല്‍പ്പമങ്ങനെ സഞ്ചരിക്കെ;
സഞ്ചയിക്കുന്നിതെന്‍ ചേതന, മേല്‍ക്കുമേല്‍
പുഞ്ചിരിക്കൊള്ളുന്നൊരോണപ്പൂക്കള്‍
-ചങ്ങമ്പുഴ കൃഷ്ണപിള്ള

നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
-എന്‍.എന്‍. കക്കാട്

കാലം മുടങ്ങാതെ
വന്നുപോകും പക്ഷി
ജാലങ്ങളെപ്പോലെ -
യാരോ നയിപ്പതായ്
ഒന്നുമറിയാതെ,
യാന്ത്രികമായ് തന്നെ
വന്നുപോകുന്നതാം
നീയുമെന്നോണമേ!
അല്ലായ്കിലെന്നേ
വരാതീരുന്നേനെ നീ-
യല്ലിനെ സ്നേഹിക്കു-
മെങ്ങള്‍ തന്‍ നാടിതില്‍!
-സുഗതകുമാരി

ആഴക്കുമൂഴക്കു പൂവുതേടി
പോയവരുണ്ണികള്‍ മിന്നല്‍ വേഗം
പാരിനു വേണ്ടുന്നതൊക്കെയുമായ്
ആഴികള്‍ കയറിവരുന്നുണ്ടല്ലോ
ആരുണ്ടവര്‍ക്കെതിരേറ്റുചെല്ലാന്‍?
-കടമ്മനിട്ട

ആര്‍ വരും ചിങ്ങത്തിലെന്ന കൌതൂഹലം
തേന്‍ നിറപ്പൂ നേന്ത്രവാഴക്കുലകളില്‍
ആരുടെ കിരീടമിപ്പാവമാം കൊങ്ങിണി-
പ്പൂവിനെപ്പൊന്നാക്കുമാവണിത്തിങ്കളായ്
ആ നീതിമാനിതാ സ്വാഗതം! പോരികെന്‍
നാടിന്നബോധപാതാളങ്ങള്‍ വിട്ടുവ-
ന്നീയവശിഷ്ടങ്ങളില്‍ വെയില്‍ പെയ്യുക!
-സച്ചിദാനന്ദന്‍

ഏതവധൂതന്‍ ജ്വലിക്കുന്ന കണ്ണുമായ്
പാതമുറിച്ചുവരുന്നു, പരശ്ശതം
പാണികള്‍ കൊണ്ടെഴുതുന്നു സിരാതന്ത്രി-
വീണയില്‍ ഓണനിലാവിന്റെ ശീലുകള്‍.
-റഫീക്ക് അഹമ്മദ്

മാവേലി നാടു വാണീടും കാലം


മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ

തുമ്പപ്പൂവേ


തുമ്പപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരുവട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
അരിപ്പൂപ്പൂവേ പൂത്തിരളേ
നാളേയ്ക്കൊരു വട്ടിപ്പൂതരണേ
ആയ്കില ഈയ്കില ഇളംകൊടി പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാം കുറുന്തല ഞാനും പറിച്ചു
പിള്ളെരേ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്‌
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്‌
പൂവേപൊലി പൂവേപൊലി!

Tuesday, 21 August 2012

തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ

കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ
തിര്യോണം തിര്യോണം
മാവേലിത്തമ്പ്രാന്റെ തിര്യോണം (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
ഊഞ്ഞാലേ ഊഞ്ഞാലേ
തിര്യോണത്തിനങ്ങൂഞ്ഞാലേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
കൊടകരയാറ്റില്‌ കരിതുള്ളി (2)
കൂരിക്കറി, കൂരിക്കറി
തിര്യോണത്തിനു കൂരിക്കറി
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ

Thursday, 19 July 2012

ഓണക്കോടി


ചിങ്ങമാസത്തിലത്തത്തിന് നാളേ
ഭംഗിയോടെ തുടങ്ങിടുമോണം
അച്ഛന് തരുമെനിക്കിച്ഛയില് നല്ലൊരു
പച്ചക്കരയുമിടക്കരയും
മുത്തച്ഛന് നല്ലൊരു മുത്തുക്കര
മൂലത്തിന് നാളേ തരുമെനിക്ക്
അമ്മാവന് നല്ലോരറുത്തുകെട്ടി
സമ്മാനമായി തരുമെനിക്ക്
സോദരന് നല്ലൊരു രുദ്രാവലി
ആദരവോടെ തരുമെനിക്ക്
വല്ലഭന് നല്ലൊരു പൊന് കസവ്
വല്ല പ്രകാരം തരുമെനിക്ക്