Monday 22 October 2012

തുമ്പിതുള്ളല്‍

ഓണാഘോഷം, ആതിരാഘോഷം എന്നീ അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ ഏര്‍പെടുന്ന വിനോദമാണ് തുമ്പിതുള്ളല്‍. സ്ത്രീകളും തുമ്പിതുള്ളാറുണ്ട്. വീടിന്‍െറ അകത്തളമോ അങ്കണമോ ആണ് തുമ്പിതുള്ളലിന്‍െറ വേദി. തുമ്പിച്ചെടികളോ, മരത്തുപ്പോ, തെങ്ങിന്‍പൂക്കുലയോ കൈയിലെടുത്ത് ഒരുവള്‍ നടുവിലിരിക്കും. മറ്റുള്ളവര്‍ മരത്തുപ്പെടുത്ത് പാട്ടുപാടിക്കൊണ്ട് അവളെ അടിക്കും. പാട്ടിന്‍െറ താളം മുറുകുമ്പോള്‍ നടുവിലിരിക്കുന്നവള്‍ തുമ്പിയിളകുന്നതുപോലെ തുള്ളിത്തുടങ്ങും. തുള്ളലിന്‍െറ ആവേശത്തില്‍പ്പെട്ട് ചിലപ്പോള്‍ ബോധക്ഷയമുണ്ടാകും. അപ്പോള്‍ മുഖത്ത് പച്ചവെള്ളം തളിച്ച് ഉണര്‍ത്തുകയാണ് പതിവ്. തുമ്പിതുള്ളല്‍ പാട്ടുകള്‍ക്ക് പ്രാദേശികഭേദങ്ങള്‍ ഉണ്ട്. തുമ്പിയുണര്‍ത്താനും തുമ്പിയടിക്കാനും പ്രത്യേക തുമ്പിപ്പാട്ടുകളുണ്ട്.
‘‘എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തു
പൂവു പോരാഞ്ഞോ-പൂക്കിലപോരാഞ്ഞോ
ആളുപോരാഞ്ഞോ-അലങ്കാരം പോരാഞ്ഞോ’’ എന്നൊക്കെയാണ് തുമ്പിപ്പാട്ട്.
തുമ്പിതുള്ളലിന് പത്തോ പതിനഞ്ചോ പേര്‍ ഉണ്ടാകും. വാദ്യോപകരണങ്ങള്‍ ഇല്ല. ചുറ്റും കൂടിനില്‍ക്കുന്ന സ്ത്രീകളും കുട്ടികളും നടുക്കിരുത്തുന്ന സ്ത്രീയെ (തുമ്പി) ആര്‍പ്പുവിളികളോടെ തുള്ളിക്കുന്നു. പാട്ടിന്‍െറ താളം മുറുകുന്നതിനനുസരിച്ച് നടുവിലിരിക്കുന്ന തുമ്പി ഉറഞ്ഞുതുള്ളുകയും മറ്റുള്ളവരുടെ പിന്നാലെ ഓടുകയും ചെയ്യുന്നു. അല്‍പനേരം ഓടിക്കളിച്ചതിനുശേഷം തുമ്പിയെ പാട്ടുപാടിത്തന്നെ അടക്കും.

No comments:

Post a Comment