Thursday 31 May 2012

ദിവസം 50 രൂപയ്ക്ക് കുടിച്ചാല്‍ ബി.പി.എല്ലില്‍ നിന്ന് പുറത്താവും










രാജ്യത്ത് കൂടുതല്‍ മദ്യവില്പന കേരളത്തില്‍
ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലെ മദ്യപാനം കുറയ്ക്കാന്‍ പുതിയ മാര്‍ഗവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതിദിനം അമ്പതു രൂപയിലധികം മദ്യത്തിനായി ചെലവാക്കുന്നവരെ ബി.പി.എല്‍. പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അമ്പതുരൂപയിലേറെ പ്രതിദിനം മദ്യത്തിന് ചെലവാക്കുന്നവരെ പാവങ്ങളായി കാണാനാവില്ലെന്ന് മധ്യപ്രദേശ് പഞ്ചായത്ത്ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. അതിനാല്‍ ഇത്തരക്കാര്‍ക്കുള്ള ഭക്ഷ്യ സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും നിര്‍ത്തും. ഈ വിഭാഗക്കാരെ ബി.പി.എല്‍. പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്കുണ്ടെന്നും ഭാര്‍ഗവ പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരുമുണ്ട്. വിദിഷ ജില്ലയിലെ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് മന്ത്രിയുടെ നിര്‍ദേശം വന്നത്. മറ്റു ചില സംസ്ഥാനങ്ങളിലും വനിതകളുടെ ഭാഗത്തുനിന്ന് ഇത്തരം ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മദ്യവില്പന തടയാന്‍ തങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ് വനിതകള്‍ ആവശ്യപ്പെട്ടത്. വിദിഷ ബ്ലോക്കിലെ 49 വനിതാ സര്‍പഞ്ചുമാരില്‍ 33 പേരും ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്ത്യയിലെ മദ്യ ഉപഭോഗം പ്രതിവര്‍ഷം 30 ശതമാനത്തോളം കൂടിവരികയാണ്. നിലവില്‍ 700 കോടി ലിറ്ററാണ് രാജ്യത്തെ മദ്യ ഉപഭോഗം. ഇത് അടുത്ത മൂന്നുവര്‍ഷം കൊണ്ട് 2000 കോടി ലിറ്ററാകുമെന്ന് അസോചം(അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) നടത്തിയ പഠനത്തില്‍ പറയുന്നു. നിലവില്‍ ഇന്ത്യയിലെ 52000 കോടിയുടെ മദ്യവിപണി മൂന്നു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കോടിയുടേതാകും. ലോകത്തിലെ ഏറ്റവും വലിയ മദ്യവിപണികളിലൊന്നാണ് ഇന്ത്യ. തെക്കു കിഴക്കന്‍ ഏഷ്യയിലെ 70 ശതമാനം മദ്യനിര്‍മാണവും ഇന്ത്യയിലാണ്. രാജ്യത്ത് ഏറ്റവുമധികം മദ്യം ചെലവാകുന്നത് കേരളത്തിലാണ്. രാജ്യത്തിലെ ആകെ മദ്യ ഉപഭോഗത്തിന്റെ 16 ശതമാനം കേരളത്തിലും 14 ശതമാനം തൊട്ടുപിന്നില്‍ നില്‍ക്കുന്ന പഞ്ചാബിലുമാണ്. ആന്ധ്രാ, ഹരിയാണ, ഹിമാചല്‍, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം തൊട്ടുതാഴെയുള്ള സ്ഥാനത്തുള്ളത്.

No comments:

Post a Comment