Thursday 8 December 2011

അന്നാ ആഹ് മാത്തോവാ


അന്നാ ആഹ് മാത്തോവാ (1889-1966) ആധുനികകവിതയുടെ റഷ്യൻ പ്രണേതാക്കളിൽ പ്രമുഖ.
1.
പ്രവാചികയൊന്നുമല്ല ഞാൻ,
ചോല പോലെ തെളിഞ്ഞതാണെന്റെ ജീവിതം.
തടവറയുടെ ചാവികൾ കിലുങ്ങുമ്പോൾ
അതിന്റെ താളത്തിനു പാടാനെനിക്കാവുകയുമില്ല.

2
നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,
എന്നെ നീറ്റിയിട്ടില്ലാരും,
യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,
ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.

3
പതറില്ല നിന്റെ കൈ, പ്രിയനേ!
ഏറെപ്പിടയുകയുമില്ല ഞാൻ.
എന്റെ ശോകപ്പക്ഷി പറന്നുപോകും,
ഒരു ചില്ല മേൽ ചെന്നിരുന്നു പാടും.

4
ഒരു കുഴിമാടത്തിനിടം തേടുകയാണു ഞാൻ.
തെളിവുള്ളൊരിടമറിയുമോ നിങ്ങൾക്ക്?
തുറസ്സുകൾ തണുത്തുകുളിരും.
വിരസം കടൽക്കരെ കൽക്കൂമ്പാരങ്ങളും.

5
കാവ്യദേവതേ, പിൻവിളി വിളിയ്ക്കരുതവനെ,
എന്റെ പാട്ടിൽ പുകഴാതെ പോകട്ടെയവൻ,
എന്റെ പ്രണയത്തെക്കുറിച്ചറിയാതെയും.

6
നാം ജീവിക്കുന്നതു പക്ഷേ, ചടങ്ങൊപ്പിച്ചും ക്ളേശിച്ചും;
തുടക്കമിട്ടൊരു വാചകത്തെപ്പൊടുന്നനേ
താന്തോന്നിക്കാറ്റു വന്നു പൊട്ടിച്ചിടുമ്പോൾ
കയ്ച്ചുപോയൊരു കൂടിക്കാഴ്ചയ്ക്കുദകക്രിയയും ചെയ്യുന്നു നാം.

7
ശവക്കുഴിയിലേക്കു മകനെയെടുക്കുമ്പോ-
ളവനെയോർത്തു കരയരുതമ്മേ...

8
ഞാൻ പോകുന്ന വഴിയോ, കഷ്ടം,
നേരേയല്ല, വളഞ്ഞുമല്ല,
ഒരിടത്തുമെത്തില്ല, ഒരുകാലത്തുമെത്തില്ലത്,
പാളം തെറ്റിയ തീവണ്ടി പോലെ.

9
ഇനിയീ സിമിത്തേരിയിൽ, ചവിട്ടിക്കുഴച്ച മഞ്ഞിൽ
അന്യോന്യം നിശ്വാസമുതിർത്തുകൊണ്ടൊന്നിരുന്നാലോ?
നിന്റെ വിരൽ വായുവിൽ വരച്ചിടുന്നു
ഒരുനാളും പിരിയാതെ നാം ജീവിക്കുന്ന മനക്കോട്ടകൾ.

No comments:

Post a Comment